Monday, December 11, 2023

അന്നവും ഉപദേശവും....

 അന്നവും ഉപദേശവും....

സ്വാധ്യായം ചെയ്യുന്ന സമയത്ത് ഒരു ദിവസം ഭക്തര്ക്ക് ഗുരുനാഥന്റ ഉപദേശം ഉണ്ടായിരുന്നു.അന്ന് വൈകുന്നേരം ഒറ്റയ്കിരുമ്പോൾ അദ്ദേഹത്തോട് ചോദിച്ചു ഒരു വ്യക്തി ശാസ്ത്രത്തെ ഉപദേശിക്കുവാൻ യോഗ്യനാകുന്നത് എപ്പോഴാണ്...
അദ്ദേഹം ഉത്തരം പറയുന്നതിനു പകരം പുഞ്ചിരിച്ചു എന്നിട്ടു തിരിച്ചു ചോദിച്ചു ഭക്ഷണം കഴിച്ചുവോ. ഞാൻ കഴിച്ചു എന്നു പറഞ്ഞു.. പിന്നെ മിണ്ടാതെ ഇരുന്നു.. ഉത്തരം കിട്ടാത്ത കണ്ടപ്പോൾ വീണ്ടും ചോദിച്ചു ഒരാൾ എപ്പോഴാണ് മറ്റൊരാളെ ഉപദേശിക്കുവാൻ യോഗ്യനാകുന്നത്.. എന്താണ് അതിനു മാനദണ്ഡമായിട്ടുള്ളത്..മൌനമായി ഇരിക്കുന്നതു കണ്ടപ്പോൾ വിചാരിച്ചു എന്റെ ചോദ്യം തെറ്റായിരിക്കുമെന്ന്. അരമണിക്കൂറിലധികം കഴിഞ്ഞ് ബാക്കിയുള്ളവരോടും സംസാരിച്ച് ഗുരുനാഥൻ ഇറങ്ങുന്ന സമയം പറഞ്ഞു ഇതിനുത്തരം മനസ്സിലാകണമെങ്കിൽ വ്രതാചാരിയായി ഇരിക്കണം.. അതുകൊണ്ട് ഇന്നു മുതൽ അന്നം കഴിക്കാതെയിരിക്കു..
അതുകേട്ടപ്പോൾ ആദ്യം അമ്പരപ്പ് ആണ് തോന്നിയത്.. ചെറിയ ചോദ്യത്തിന് വ്രതമോ.. അദ്ദേഹം പറഞ്ഞതുകൊണ്ട് പുറകിലെന്തെങ്കിലും കാരണമുണ്ടാകുമെന്ന് തോന്നിയത് കൊണ്ട് ആകാമെന്നു പറഞ്ഞു.. അദ്ദേഹം സഹജമായ പഞ്ചിരിയോടു കൂടി നടന്നു പോയി...
അന്നു രാത്രിയും അടുത്ത ദിവസവും വെള്ളം മാത്രം ആയി വ്രതം എടുത്തു.. വൈകുന്നേരം ആയി.. അന്നും പുഞ്ചിരി മാത്രം.. അടുത്ത ദിവസം വിളിച്ചു.. ഇവിടെ നിന്ന് നാലര കിലോമീറ്റർ ദൂരെ ഒരു സ്വാമിനി താമസിക്കുന്നുണ്ട്. ഒരു കൊച്ചു കുടിലാണ് താമസം. അവിടെ പോകൂ.. ഒരു കവർ കയ്യിലേക്ക് തന്ന് ഇത് അവിടെ ഏൽപ്പിച്ച് ഇന്നു അവിടെ താമസിച്ച് നാളേക്കു വരൂ..
വഴി കൃത്യമായി കേട്ടിട്ട് ശരിയെന്നു പറഞ്ഞു അങ്ങോട്ടെക്ക് ഇറങ്ങി.. വണ്ടി പോകാത്ത വഴിയായതുകൊണ്ട് നടന്നു തന്നെ കയറി... ഭക്ഷണം കഴിക്കാത്തതുകൊണ്ട് ക്ഷീണമുണ്ടായെങ്കിലും യാത്ര സുഖമായി... അടിച്ചു വാരാത്തതുകൊണ്ട് പൊടിപിടിച്ച് വൃത്തികേടായ പോലെ കിടക്കുന്ന ഒരു സ്ഥലത്ത് ഒരു അമ്മ താഴെ കിടക്കുന്നു... ആ സ്ഥലത്ത് വേറെയാരുമില്ലാത്തതുകൊണ്ട് അവാരായിരിക്കുമെന്ന് ഉറപ്പിച്ചു ...രണ്ടു പേര്ക്ക് കിടക്കാനാകുന്ന അത്രയും സ്ഥലമേയുള്ളു..
ഭൂവന്ദനം ചെയ്ത് അടുത്തു ചെന്നിരുന്നു.. ആരാണ് എന്നു ചോദിക്കുന്നതിനു പകരം, എന്നെ അത്ഭുതപ്പെടുത്തിയ അവരുടെ ചോദ്യം, ക്യാ ദുനിയാ കോ ഉപദേശ് ദേനാ ഹൈ ക്യാ.. ലോകത്തിന് ഉപദേശം കൊടുക്കണമോ..
ഞാൻ പറഞ്ഞു ഇല്ല.. എന്താണ് അതിന് മാനദണ്ഡം എന്നറിയണമെന്നുണ്ട്.. അവരു അതിന് മറുപടി പറയുന്നതിനു പകരം ഗുരുനാഥൻ ചിരിക്കുന്നതുപോലെ ചിരിച്ചു..
എനിക്ക് ഒരു പക്കറ്റ് കയ്യിലേല്പിച്ചിരുന്നു എന്നു പറഞ്ഞ് കൊടുത്തു..അതിൽ അഞ്ചാറു ചപ്പാത്തിയും ദാലും.. ലോ ബേട്ടാ ഖാലോ എന്നു പറഞ്ഞു അതു അവരു ആ പട്ടികള്ക്ക് കൊടുത്തു..
അവരു വീണ്ടും കണ്ണടച്ചു വീണ്ടും പഴയതുപോലെ ശിരസ് കയ്യിൽ വച്ച് കണ്ണടച്ചു. ഞാനെന്തു ചെയ്യണമെന്നു അറിയാതെ അവിടെ ഇരുന്നു... കാരണം രണ്ടു ദിവസം ആയി സ്വയം ഭക്ഷണം കഴിച്ചിട്ട്..നടന്നതിന്റെ കൂടിയായപ്പോൾ സ്ഥലമൊന്നും അറിയാതെ തന്നെ ഉറങ്ങിപോയി എന്നതാണ് സത്യം.. സമയം ഏകദേശം രാത്രിയായപ്പോഴാണ് അവരെന്നെ തട്ടിയുണര്ത്തിയത്.. വരൂ ഭക്ഷണം കഴിക്കാം... അവരുടെ കൂടെ അവിടെ നിന്ന് കുറച്ചു ദൂരം അറിയാത്ത വഴിയിലൂടെ നടന്നു.. ഒരു സ്ഥലത്തെത്തി..അവിടെയുണ്ടായിരുന്ന ഒരു വയസ്സായ ആള് എനിക്ക് ഒരു പ്ലെറ്റിൽ ഭക്ഷണം തന്നു എന്നിട്ട് കഴിച്ചു കൊള്ളു എന്നു പറഞ്ഞു.. മറ്റൊന്നും ചിന്തിക്കാതെ വിശപ്പുകൊണ്ട് അതു കഴിച്ചു.. കുറച്ചു നേരം അവരു സംസാരിക്കണതു കേട്ടുകൊണ്ടിരുന്നു..
അവിടെ നിന്നു പഴയ സ്ഥലത്തു വന്നു.. അവിടെ കിടക്കാനുള്ള സൌകര്യം ഉണ്ടാക്കി കിടന്നുറങ്ങി... രാവിലെ അമ്മയുടെ മുന്പിൽ ഇരിക്കുമ്പോഴും മനസ്സിലുള്ള ചോദ്യത്തിന് ഉത്തരം കിട്ടാത്ത വിഷമത്തിലായിരുന്നു ഞാൻ.. ആ അമ്മ എണീറ്റിരുന്നു.. എന്നിട്ട് പറഞ്ഞു ..
ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ടാകില്ലായെന്ന് അറിയാവുന്നതുകൊണ്ടാണ് നിന്റെ കയ്യിൽ ഭക്ഷണം തന്നു വിട്ടത്. ആ പട്ടികളെ ചൂണ്ടി പറഞ്ഞു, പക്ഷെ ഇവരുടെ വിശപ്പു മാറാതെ എങ്ങിനെയാണ് ഞാന് കഴിക്കുക അതുകൊണ്ടാണ് നീ കൊണ്ടു വന്ന റൊട്ടി അവര്ക്ക് കൊടുത്തത്.. ഇവിടെ ഭക്ഷണം ഇല്ലായെന്നറിയാവുന്നകൊണ്ട് ആണ് ആ സ്വാമിജി നിനക്ക് ഭക്ഷണം തന്നത്. ആ അമ്മയുടെ പുഞ്ചിരിയിൽ നിന്നു തന്നെ ആ സ്വാമിജി ഭക്ഷണം കഴിച്ചുവോ എന്ന് ചോദിക്കേണ്ടി വന്നില്ല എനിക്ക്.. സ്വന്തം ഭക്ഷണമാണ് എനിക്ക് തന്നത്...
അത് കേട്ട് സ്തംബ്ധയായിരിക്കുമ്പോഴാണ് അമ്മയുടെ പുഞ്ചിരി മാറാത്ത മുഖത്തു നിന്നും വീണ്ടും വാക്കുകളു വന്നു.. ഒരാളു ഉപദേശം കൊടുക്കുവാൻ എപ്പോഴാണ് യോഗ്യനാകുക എന്ന് മനസ്സിലായില്ലെ..
തിരിച്ച് ആശ്രമത്തിലെത്തി സ്വാമിജിയെ കാണുമ്പോൾ സ്വാമിജിയുടെ കണ്ണുകളിൽ ഒരു തിളക്കം.. അദ്ദേഹം പറഞ്ഞു, അന്നം കഴിക്കാത്ത കൊണ്ട് ഒരു വ്യക്തിക്ക് എപ്പോഴാണോ സ്വബുദ്ധി സ്ഥിരമായി നിൽക്കാത്തത് ആവ്യക്തി ശാസ്ത്രം ഉപദേശിക്കുവാൻ യോഗ്യനല്ല.. അതുപോലെ തിരിച്ചും... അതു മനസ്സിലാകണമെങ്കിൽ സ്വയം അന്നം കഴിക്കുകയും അതുപോലെ തന്നെ കഴിക്കാതെ ഇരുന്നു ശീലിക്കുകയും ചെയ്യണം.. അവിടെ മാത്രമേ ദേവി നിത്യസ്വരൂപിണിയായി വാഴൂ... അവർക്ക് പ്രാണൻ തന്നെ അന്നമായി ഭവിക്കും...
ഒരു കാര്യം അന്നാണ് മനസ്സിലായത് .... അന്നപൂർണ്ണയെ മന്ത്രാവഹന മൂർത്തിയായി കണക്കാക്കരുത് എന്ന ഉപദേശത്തിന്റെ അർത്ഥം..
നാം വയറു നിറച്ചു ഭക്ഷിച്ചു കഴിയുമ്പോൾ കൊടുക്കുന്നതല്ല ഉപദേശം.. ജീവിതത്തിൽ അതിനെ കൂടി തോൽപിച്ച് കഴിയുമ്പോഴാണ് ഉപദേശിക്കുവാൻ യോഗ്യനാകുക..
കാരണം ഈ അന്നത്തിനുവേണ്ടിയാണ് സകല ദുരാചാരങ്ങളും വ്യക്തി ചെയ്യുന്നത്...പേര് പ്രശസ്തി ധനം ഇതെല്ലാം ഇതിന്റെ തുടര്ച്ച മാത്രമാണ്...
ഭാഗവതാദികളെ ഉപദേശിക്കുന്ന സമയത്ത് ഗുരുവിന്റെ വ്രതാദികളെന്തിന് എന്നും കിടക്കുന്ന സ്ഥലം മുതൽ കഴിക്കുന്ന അന്നത്തിന് വരെ നീയമം വച്ചിരിക്കുന്നത് എന്തിനെന്നും മനസ്സിലായത് അപ്പോഴാണ്.. ആചാര്യനെന്നതിന് ആചാരം അറിഞ്ഞാൽ മാത്രം പോരാ അത് അനുഷ്ഠിച്ച് ആചരിച്ച് അനുഭവസമ്പത്തോടു കൂടിയവരു കൂടിയാകണം...
ഗ്രന്ഥപാരായണവും ഉപദേശവും ഒരു വ്യക്തിയ്ക് ചെയ്യുവാൻ അധിക കാലം വേണ്ടി വരില്ല.. പക്ഷെ പറയുന്നതിനെ നിത്യാഭ്യാസ രതനായി ജീവിതോപാസനയായി മനസാ വാചാ കർമ്മണാ അനുഷ്ഠിച്ചിട്ടുണ്ടോ എന്നതു ചോദിച്ചാൽ....

No comments:

Post a Comment