Monday, December 11, 2023

മഹർഷി,ഋഷി, മുനി ,തപസ്വി, സന്ന്യാസി യതി ഇവർ തമ്മിലുള്ള വ്യത്യാസം ....

 മഹർഷി,ഋഷി, മുനി ,തപസ്വി, സന്ന്യാസി യതി ഇവർ തമ്മിലുള്ള വ്യത്യാസം ....

തപസ്വി
തപസ്വീ – തപസ്വീ എന്നതിന് തപോ അസ്യ അസ്തീതി എന്നാണ് അര്ഥം. തപോയുക്തനായ വ്യക്തി എന്നര്ഥം. തപസുള്ളവനെന്നര്ഥം. തപസിന് തപതി താപയതി എന്നാണ് പറയുക. വൈധക്ലേശജനകമായ കര്മം എന്നര്ഥം. ഈശ്വരപ്രാപനത്തിനുള്ള തപം ഉള്ള വ്യക്തിയെന്നു സ്വീകരിക്കാം. തപശബ്ദത്തിന് പര്യായമായി താപസൻ എന്നും പറയാറുണ്ട്. തപോധന ശബ്ദവും പ്രയോഗിച്ചു കണ്ടിട്ടുണ്ട്. തപസ്വീ എന്നതിന് മത്സ്യവിശേഷമായി പറയുന്നുണ്ട്. തപഃകരഃ, ചേഷ്ടകഃ, ചേഷ്ട എന്നിങ്ങനെ ശബ്ദചന്ദ്രികയിലും അര്ഥം കാണുന്നു. പ്രത്യേകമായി അറിയേണ്ട വിഷയം തപസ്വീ എന്നതിൽ നിന്ന് മാറി നാം തപസ്യാ എന്ന് പറയുമ്പോൾ അര്ഥത്തിന് വ്യത്യാസം വരുന്നു എന്നതാണ്. തപച്ചരതീതി എന്നാണ് ഇവിടെ അര്ഥം വരുക. വ്രതാദാനം, പരിവ്രജ്യാ, നിയമസ്ഥിതിഃ, വ്രതചര്യാ എന്നിങ്ങിനെ അര്ഥം പറയുന്നു.
മഹർഷി
മഹര്ഷിഃ എന്നതിന് മഹാംശ്ചാസൌ ഋഷിശ്ചേതി എന്നാണ് പറയുക. മഹത്തുക്കളും അതെ സമയം തന്നെ ഋഷിമാരുമായവരാണ് ഇവർ. വ്യാസാദി മഹര്ഷിമാരാണ് ഇതിലുള്പ്പെടുത്തിയിരിക്കുന്നത്.
ഋഷി
ഋഷി എന്നതിന് ഒരു പാടു അര്ഥം ലഭ്യമാണ്. സമാസം പറഞ്ഞാൽ ഋഷതി പ്രാപ്നോതി സർവാൻ മന്ത്രാൻ ജ്ഞാനേന പശ്യതി സംസാരപാരാവരം ഇതി. മലയാളത്തിൽ പറയുകയാണെങ്കിൽ എപ്പോഴും മന്ത്രം ലഭിക്കുന്ന വ്യക്തി, ഇവിടെ ജ്ഞാനം എന്ന അര്ഥം സ്വീകരിച്ചാൽ മതിയാകും. സംസാരത്തെ എപ്പോഴും ജ്ഞാനസ്വരൂപമായി ദര്ശിക്കുന്നവനെന്നര്ഥം. ജ്ഞാനത്തിൽ പാരംഗതനായവൻ എന്ന് സാമാന്യാര്ഥം. ഉദാഹരണമായി ഋഗ്വേദം പറയുന്നു, അഗ്നിഃ പൂർവേഭിര്ഋഷിഭിരീഡ്യോ നൂതനൈരുത സ ദേവാ ഏഹ വക്ഷ്യതി ഇതി. സത്യവചസുകളെന്നാണ് ഇവരെ വിളിക്കുക. ഋഷിമാരു ഏഴുതരമെന്നാണ് പറയുക. വ്യാസാദികളായ മഹര്ഷിമാരു, ഭേലാദികളായ പരമര്ഷയന്മാർ. കണ്വാദികളായ ദേവര്ഷികൾ, വസിഷ്ഠാദികളായ ബ്രഹ്മര്ഷികൾ, സുശ്രുതാദികളായ ശ്രുതര്ഷയന്മാര്, ഋതപര്ണാദികളായ രാജര്ഷയന്മാരു, ജൈമിന്യാദികളായ കാണ്ഡര്ഷയന്മാര്. രത്നകോശത്തിൽ പറയുന്നു,
സപ്ത ബ്രഹ്മര്ഷി ദേവര്ഷി മഹര്ഷി പരമര്ഷയഃ
കാണ്ഡര്ഷിശ്ച ശ്രുതര്ഷിശ്ച രാജര്ഷിശ്ച ക്രമാവരാഃ.
മുനി
മുനിഃ എന്നതിന് മനുതേ ജാനാതി യഃ എന്നാണ്. അതാണ് മൌനം ആയി ഇരുന്നാലും അറിയുന്നവനെന്നര്ഥം. മൌനവ്രതീ എന്നാണ് സാമാന്യാര്ഥം. വാചംയമഃ എന്ന് പറയും. സ്വന്തം വാക്കിൽ യമത്തെ അറിയുന്നവനെന്നര്ഥം. നൈഷധം പറയുന്നു, ഫലേന മൂലേന ച വാരിഭൂരുഹാം, മുനേരിവേത്ഥം മമ യസ്യ വൃത്തയഃ. മുനിയുടെ ലക്ഷണമാകട്ടെ ഗീത തന്നെ പറയുന്നുണ്ട്, ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു വിഗതസ്പൃഹഃ, വീതരാഗഭയക്രോധഃ സ്ഥിധീര്മുനിരുച്യതേ.
യതി
യതി എന്നതിന് യതതേ ചേഷ്ടതെ മോക്ഷാര്ഥമിതി എന്നര്ഥം. ഭിക്ഷു, താപസഃ, പരിവ്രാജകഃ, നികാരഃ, വിരതിഃ എന്നൊക്കെ നാനാര്ഥപ്രയോഗം കാണാറുണ്ട്. മോക്ഷത്തിനു വേണ്ടി പ്രയത്നിക്കുന്നവരെയാണ് യതി എന്ന് പറയുന്നത്. യതതേ ചേഷ്ടതേ വ്രതാദിരക്ഷാര്ഥം എന്നും പറയുന്നു. എന്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത് എന്നാണെങ്കിൽ യതിധര്മത്തിനുവേണ്ടി.. എന്താണ് യതി ധര്മം എന്നാണെങ്കിൽ യതിധര്മ്മം തന്നെ പറയുന്നു, ''ആസനം, പാത്രലോപ,ശ്ച സഞ്ചയഃ, ശിഷ്യസംഗ്രഹഃ, ദിവാസ്വാപോ, വൃഥാലാപോ യതേര് ബന്ധകരാണി ഷട്'' ആസനം, പാത്രലോപം, സഞ്ചയം, ശിഷ്യസംഗ്രഹം, ദിവാസ്വാപം, വൃഥാലാപം ഇങ്ങനെ ആറു കാര്യങ്ങള് സംന്യാസിയെ ബദ്ധനാക്കിത്തീര്ക്കു ന്നവയാണ്. അതിനാല്, ഇവയില്നി ന്നും വേറിട്ടു നില്ക്കാന് പ്രത്യേകം ശ്രദ്ധിക്കണം. ''വേദാന്തവാക്യേഷു സദാ രമന്തോ ഭിക്ഷാന്നമാത്രേണ ച തുഷ്ടിമന്തഃ
അശോകമന്തഃകരണേ രമന്തഃ കൗപീനവന്തഃ ഖലു ഭാഗ്യവന്തഃ''
സന്ന്യാസി
സന്യാസഃ എന്ന് പറഞ്ഞാൽ കാമ്യകര്മണാം ന്യാസഃ എന്നാണ് അര്ഥം. കാമ്യാനാം കര്മണാം ന്യാസം സന്യാസം കവയോ വിദുഃ. സർവകര്മഫലത്യാഗം പ്രാഹുസ്ത്യാഹം വിചക്ഷണഃ. എല്ലാ കര്മങ്ങളുടേയും ഫലത്തെ ത്യാഗം ചെയ്യുക എന്ന് സാമാന്യാര്ഥം സ്വീകരിക്കാം.
ഇനി സന്ന്യാസീ എന്ന് പറയുകയാണെങ്കിൽ സന്യാസാശ്രമവിശിഷ്ടഃ എന്നര്ഥം. എങ്ങിനെയുള്ള സന്യാസാശ്രമം ആണെന്നാണെങ്കിൽ സർവം ഗൃഹാദികം ത്യക്ത്വാ മുണ്ഡിതമുണ്ടോ ഗൈരികകൌപീനാച്ഛാദനം ദണ്ഡം കമണ്ഡലുശ്ച ബിഭ്രത് ഭിക്ഷാവൃത്തിര്നിര്ജ്ജനേ തീര്ഥേ വാ സ്ഥിത്വാ കേവലമീശ്വരാരാധനം കരോതി യഃ സ സന്യാസീ. സന്യാസികൾ നാലുതരമാണ് എന്ന് പറയുന്നു. കുടീചരഃ, ബഹ്വദകഃ. ഹംസഃ, പരമഹംസഃ എന്നിങ്ങനെ.
ദണ്ഡം കമണ്ഡലും രക്തവസ്ത്രമാത്രഞ്ച ധാരയേത്. നിത്യം പ്രവാസീ നൈകത്ര സ സന്യാസീതി കീര്തിതഃ. അതാണ് ദണ്ഡവും കമണ്ഡലുവും രക്തവസ്ത്രവും മാത്രമേ ധരിക്കാവു. നിത്യവും പ്രവാസി ആയിരിക്കണം അതായത് ഒരു സ്ഥലത്ത് മഠസ്ഥാപനം ചെയ്തു താമസിക്കരുത് എന്നര്ഥം.
ശശ്വത് മൌനീ ബ്രഹ്മചാരീ സംഭാഷാലാപവര്ജിതഃ
സർവത്ര സമബുദ്ധിശ്ച ഹിംസാമായാവിവര്ജിതഃ ക്രോധാഹങ്കാരരഹിതഃ സ സന്യാസീതി കീര്തിതഃ. എല്ലായിപ്പോഴും മൌനിയും ബ്രഹ്മചാരിയും, സംഭാഷണത്തിലും വൃഥാലാപനത്തിൽ താത്പര്യമില്ലാത്തവനും, എല്ലാ സ്ഥലത്തും സമബുദ്ധിയുള്ളവനും, ഹിംസാദികളായാ എല്ലാ കാര്യങ്ങളിൽ നിന്നും ദൂരെ നിൽക്കുന്നവനും ക്രോധാഹംകാരരഹിതനുമായിരിക്കണം സന്യാസി എന്നര്ഥം. ഹരി ഓം.

No comments:

Post a Comment