Wednesday, January 31, 2018

ആനകളെ വേണമെന്നതിനുള്ളതിനും

ആനകളുമായി ബന്ധപ്പെട്ട ഒരു ആര്ട്ടിക്കിൾ മാതൃഭൂമിയിലും അതുപോലെ സദ്ഗമയ എന്ന സ്മരണികയിലും കാണാനിടയായി...

https://www.facebook.com/sreehariv/posts/10155681894773787

അതുപോലെ തന്നെ  ചില പ്രമാണങ്ങൾ   ആനകളെ വേണമെന്നതിനുള്ളതിനും. ഇതിൽ അഭിപ്രായം പറഞ്ഞിരിക്കുന്നവർ എല്ലാവരും തന്നെ പാണ്ഡിത്യം കൊണ്ടും അദ്വിതീയന്മാരയതുകൊണ്ട് തന്നെ പഠനസമയത്ത്  എനിക്ക് തോന്നിയ ചില സംശയങ്ങൾ ഇവിടെ എഴുതുകയാണ്.  ഇത് വിഷയാസ്പദമായി സംശയം ചോദിക്കാനുള്ള അവകാശം ഭാരതീയ പാരമ്പര്യത്തിലുണ്ട്  എന്നതുകൊണ്ട്  മാത്രം ഇവിടെ  സംശയം എഴുതുകയാണ്..

മാതൃഭൂമിയിലെ ആകട്ടെ സ്മരണികയിലെ ആകട്ടെ   കുതിര തേര് ഇവ കേരളീയ ക്ഷേത്രാചരങ്ങള്ക്കു യോജിക്കുന്നതല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ആനകളുടെ പ്രമാണമായി  തന്ത്രവിദ്യാപീഠത്തിൽ നിന്ന് ഇട്ടിരിക്കുന്ന പ്രമാണം കൊണ്ടു തന്നെ മുകളിലെ വാക്കുകൾ ഖണ്ഡിക്കപ്പെട്ടിരിക്കുന്നു   അതായത് ആനകളെ എഴുന്നള്ളിക്കണം എന്ന്  കാണിക്കാൻ എഴുതിയ ഏതൊരു ശ്ലോകമാണോ  അതിൽ തന്നെ രഥത്തിനു പ്രമാണത്തെ നൽകുന്നു. അപ്പോൾ  രഥവും കുതിരയും യോഗ്യമല്ലായെന്നത്  പറയുന്നത് എങ്ങിനെ.

സ്മരണികയിലെ വാക്കുകളെ ഉദ്ധരിച്ചാൽ, കേരളീയ ക്ഷേത്രങ്ങളിലെ ദേവചൈതന്യത്തിന്റെ നിലനില്‍പ്പ് അവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിലെ പ്രത്യേകിച്ച് നിഷ്‌കര്‍ഷതയും  ആഗമതന്ത്രശാസ്ത്രമനുസരിച്ചുള്ള ക്രിയാദികള്‍ കൃത്യമായും പാലിക്കപ്പെടുന്നതും കൊണ്ടാണ്  എന്നാണ്   പറഞ്ഞിരിക്കുന്നത്.

ഇവിടെ ചോദ്യം.. ഏത് കാലം മുതലാണ്   കേരളത്തിൽ  ആനകളെ എഴുന്നള്ളിക്കുന്നത് തുടങ്ങിയത്. ആഗമശാസ്ത്രമനുസരിച്ച്  എന്നു പറയുകയും കേരളത്തിൽ പ്രത്യേകതയുണ്ട് എന്ന് ആചാര്യൻ പറയുകയും ചെയ്യുന്നുണ്ട്. അങ്ങിനെയെങ്കിൽ കേരളത്തിൽ ഏത് ആഗമമാണ്  ആനകളെ എഴുന്നള്ളിക്കാമെന്ന് പറഞ്ഞിരിക്കുന്നത്.  ഏത് സമയത്താണ്  വിധിക്കപ്പെട്ടിട്ടുള്ളത്. പ്രത്യേകിച്ച് കേരളത്തിലെ എന്ന് പ്രത്യേകം പറയുമ്പോൾ,  നിഷ്കര്ഷയുണ്ട് എങ്കിൽ ശ്രുതിയുക്തപ്രമാണം ഉണ്ടാകുക തന്നെ വേണമല്ലോ..

രണ്ടാമത്തെ ചോദ്യം..
കേരളത്തിലെ ക്രിയകൾ വേറെയാണെങ്കിൽ, കേരളത്തിനു പുറത്തും അതുപോലെ ഭാരതത്തിനു പുറത്തും കേരളീയാചാരപ്രകാരം പ്രതിഷ്ഠ ചെയ്ത ക്ഷേത്രങ്ങളിൽ ദേവന്മാരുടെ ആനയുടെ പുറത്തുള്ള പ്രദക്ഷിണകാര്യങ്ങള്ക്ക്  എന്ത് വിധിയാണ് വിധിക്കപ്പെട്ടിരിക്കുന്നത്. അതായത് കേരളത്തിലെ താന്ത്രികർ കേരളത്തിന് പുറത്ത്   കേരളീയ പ്രകാരമുള്ള  ക്രിയകൾ ചെയ്യുമ്പോൾ എന്താണ് അവിടെ വിധിക്കുക.  ക്രിയകൾ   നിഷ്കര്ഷിക്കപ്പെട്ടിട്ടുള്ളതാണെങ്കിൽ അത്  ചെയ്യാതിരുന്നാൽ താന്ത്രികവിധാനം അനുസരിച്ച് ആ ദേശത്തിനു ദോഷമല്ലെ ഉണ്ടാക്കു.. അതിന് എന്താണ്   പരിഹാരം വിധിക്കപ്പെട്ടത്.. 

മൂന്നാമത്തെ ചോദ്യം..
 കുതിരയെ നീയന്ത്രിക്കുന്ന വ്യക്തിയെയാണ് ആദ്യം ദൃഷ്ടിയിൽ പെടുക എന്നതും, കുതിരയെ നീയന്ത്രിക്കുന്നത്  ബുദ്ധിമുട്ടാണെന്നുമാണ്  കുതിര വേണ്ടായെന്ന് പറയുന്നതിന് യുക്തിയായി സ്വീകരിച്ചിരിക്കുന്ന്.  ആനപ്പുറത്താണെങ്കിൽ വിഗ്രഹത്തെ ആകും ദൃഷ്ടിയിൽ പെടുക രഥത്തിലോ കുതിരപ്പുറത്തോ അങ്ങിനെയാകില്ലായെന്നും..

മൈസൂരിലേയും  നഞ്ജുണ്ടേശ്വരക്ഷേത്രവും  ചണ്ഡീക്ഷേത്രത്തിലെ എല്ലാം രഥോത്സവത്തിൽ ദേവിയെ ആരും നോക്കാതെ വലിക്കുന്നവരെയാണ് നോക്കുകയെന്നാണോ ഇവിടെ പറഞ്ഞു വരുന്നത്.   ആനയുടെ മുകളിൽ ആണെങ്കിൽ ആദ്യം കാണുക വിഗ്രഹത്തെയാണ് ആനയുടെമുന്പിലെ ആരേയും ജനങ്ങൾ നോക്കില്ല.പക്ഷെ ആനയേക്കാൾ വലിയ തേര് ആണെങ്കിൽ ജനങ്ങൾ നോക്കുക വലിയ്കുന്നവരേയും.. ഇത് ഏത് തരത്തിലാണ് യുക്തിയായി ആണ്  സ്വീകരിക്കുക.

കുതിര ഏതു നിമിഷവും വെകിളി പിടിച്ച് ചാടിക്കളയുമെന്നതാണ്.   എന്നിട്ട് ഇപ്പോ ആനക്ക് മദമിളകുന്നത് ആര്ക്കെങ്കിലും കണ്ടു പിടിക്കാൻ പറ്റണുണ്ടോ.. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത് സംഭവിച്ച മരണം തന്നെ ഇതിന്  ഉത്തരം.  കുതിരയുടെ പുറത്തു നിന്ന് വീണാൽ ആകെ നടുവേദനയെ ഉണ്ടാകൂ. മനുഷ്യനെ കാലിൽ പിടിച്ച് ചുഴറ്റി അടിക്കണ കുതിരയെ കണ്ടിട്ടുണ്ടാകില്ല. പക്ഷെ ആനയെ കണ്ടിട്ടുണ്ടാകുകയും ചെയ്യും. അങ്ങിനെയെങ്കിൽ ഏതാകും യുക്തമായത്. ആനയോ കുതിരയോ..

ഇനി വെകിളി പിടിക്കുന്നതിൽ ആനയും കുതിരയും  ഒരുപോലെയാണ്, അത് കണ്ടുപിടിക്കാൻ അറിയാത്തത്  ശാലിഹോത്രാദിഗ്രന്ഥങ്ങളും പാലകാപ്യാദി ശാസ്ത്രങ്ങളും അറിയാത്തതുകൊണ്ടാണ്.. ഉത്തമ മദ്ധ്യമാധമങ്ങളായ കുതിരകളേതൊക്കെയെന്നും അതിന്റെ വിധാനവും വളരെ വ്യക്തമായി ശാസ്ത്രത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്.    അതു മനസ്സിലാക്കി ക്ഷേത്രത്തിലേക്ക് യോജിപ്പിക്കാത്തത് ആചാര്യന്മാരുടെ അറിവില്ലായ്മയെന്നല്ലെ ചിന്തിക്കേണ്ടത്. അല്ലാതെ കുതിരയെ പറയുന്നത് യുക്തിയാണോ.

ശിവം ഭൂത്വാ ശിവം യജേത് എന്നാണ്.. ശരീരത്തിലേക്ക് ചേര്ത്തുപിടിക്കുന്ന മൂര്ത്തിയോ പിടിക്കുന്ന വ്യക്തിയോ രണ്ടല്ലായെന്നതാണ് സത്യം. അങ്ങിനെയുള്ളവരാണ്  ക്രിയ ചെയ്യുവാൻ യോഗ്യനെന്നല്ലെ പ്രമാണം അതുകൊണ്ടാണല്ലോ ഋ പ്രാപണെ എന്ന ധാതുവിനോട് ചേര്ത്ത് പൂജാരി എന്ന് പറയുന്നത്. തന്ത്രിയെ നമസ്കരിക്കുന്നത് തന്ത്രിയായതുകൊണ്ടല്ല ഭഗവാന്റെ പ്രതിപുരുഷനായി നിൽക്കുന്നതുകൂടി കൊണ്ടാണ്.  ഈ തന്ത്രിയാണോ ആനപ്പുറത്തുകയറുന്നത്. ഇതുവരെ തന്ത്രി കയറിയതായി കണ്ടിട്ടുമില്ല. പ്രതിപുരുഷനെ വച്ച് ആനപ്പുറത്തു കയറ്റുന്നതിന്  പ്രമാണം  കേരളീയാചാരപ്രകാരം ഏതെങ്കിലും പ്രമാണം ലഭ്യമാണോ.

ഇനി കുറച്ച് ശാസ്ത്രം കൂടി നോക്കാം..
നാരദൻ, ബൃഹസ്പതി, നീലകണ്ഠൻ,  തുടങ്ങിയ ആചാര്യന്മാരുടെ ഗ്രന്ഥവും ലഭ്യമാണെങ്കിലും ആനകളെ പരിചരിക്കുന്നതിൽ ഏറ്റവും പ്രാമാണ്യമായ ഗ്രന്ഥമാണ് പാലകാപ്യം. അതിൽ ക്ഷുദ്രരോഗസ്ഥാനത്ത്  ബാധാദോഷവിഭാഗം പറയുന്നുണ്ട്.  ഇത് ഉദാഹരണമാണ് മറ്റു ഭാഗങ്ങളിലുമുണ്ട്.   ഗ്രഹദോഷത്തിൽ കാരണമായി പറയുന്നത്  ശ്മശാനം, ദേവാലയം, നാല്കൂട്ട പെരുവഴി, മനോജ്ഞമല്ലാത്ത ദേശങ്ങളിലും കെട്ടിയിടുമ്പോഴെല്ലാം ആനകളിലേക്ക്  രക്ഷസ്സുകൾ പ്രവേശിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നു എന്നതാണ്. ദേവാലയ ശയനത്തിൽ ഗ്രഹബാധാ ദോഷങ്ങൾ കൊണ്ട് പ്രകൃതി ദുര്ബലനായി ആന ചരിയുമെന്ന്  ആചാര്യന്മാരു തന്നെ പറയുമ്പോൾ ആ പ്രമാണം എന്തുകൊണ്ടാണ് ഇവിടെ  ആരും ഉദ്ധരിക്കാതെ ഇരിക്കുന്നത്.  ക്ഷേത്രത്തിലോ യജ്ഞാദികര്മ്മസ്ഥലങ്ങളിലോ അതിന്റെ അടുത്തോ, ആനക്കൊട്ടിലല്ലാതെ നിര്ത്തുക, ഉദ്വേഗത്തോടും പേടിച്ചും ഇരിക്കുന്നതായ ആനയ്ക്  ഭൂതഗ്രഹം പിടിപെടുമെന്നും അപസ്മാരവും ഉന്മാദവും ഉണ്ടാകുമെന്ന് ആചാര്യന്മാരു  പറയുന്നുണ്ടല്ലോ..ഭാരതത്തിലെ പ്രസിദ്ധന്മാരായ അഗസ്ത്യൻ നാരദനുള്പ്പടെയുള്ള ആചാര്യന്മാര്ക്ക്  ശാസ്ത്രം ഉപദേശിച്ച രാമായണ കാലീനമായ  പാലകാപ്യം എന്ന ഗ്രന്ഥത്തിൽ  തന്നെ  ആനകള്ക്ക്  ദേവാലയസ്ഥാനം ദോഷമാണെന്ന്  വിധിക്കുന്നില്ലെ..

ഇനി ശുദ്ധിയാണ്  പ്രധാനമായി ചിന്തിച്ചിരിക്കുന്നത്....
ആനക്കാരന്റെ ശുദ്ധിയെ കുറിച്ച് ചിന്തിച്ച ആചാര്യനെന്തുകൊണ്ടാണ് തിടമ്പു വയ്കുന്ന ആനയുടെ ശുദ്ധിയെ ചിന്തിക്കാതിരിക്കുന്നത്..

നിത്യ ഭക്ഷണത്തിൽ അതായത് ആനയ്ക് ദിനചര്യയിൽ മാംസരസം കൊടുത്തേ മതിയാകൂ.. അതില്ലാത്ത ആന ധാതുജമായ ദോഷം കൊണ്ട്  ദോഷം വരുമെന്ന്  പാലകാപ്യത്തിൽ വളരെ വ്യക്തമായി പറയുന്നു.  അതുപോലെ തന്നെ ആദ്യന്തമായി ആന ചികിത്സയെ നോക്കിയാൽ  തൊണ്ണൂറ്റി ഒന്പതു ശതമാനം ആന ചികിത്സയിലും മാംസജമായ ചികിത്സയാണ് വിധിക്കപ്പെട്ടിരിക്കുന്നത്.  ഉപയോഗിക്കുന്ന  മൃഗങ്ങളുടെ കണക്കെടുത്താൽ എലി മുതൽ ചീങ്കണ്ണിവരെയുണ്ട്.. അതിൽ പക്ഷികളുള്പ്പെടെ വരും..  മാംസം കഴിക്കുന്ന വ്യക്തികളെ തന്നെ ക്ഷേത്രത്തിൽ കയറ്റരുത് എന്ന്  ശുദ്ധം  നോക്കുമ്പോൾ തിടമ്പ് വയ്കുന്ന ആന തന്നെ മാംസജമായതുകഴിച്ചാണ് നിൽക്കുന്നതെങ്കിൽ ഏതാണ് ശുദ്ധം.

ഇനി ആനയ്ക് നിങ്ങൾ മാംസം കൊടുക്കുന്നില്ലായെങ്കിൽ വേണ്ട ചികിത്സ നിങ്ങൾ ആനയ്ക് കൊടുക്കുന്നില്ലായെന്ന് സമ്മതിക്കുന്നു എന്നാകും. ആയുർവേദത്തിൽ ചരകമാണെങ്കിൽ ആന ചികിത്സയിൽ പാലകാപ്യമാണ് അവസാന വാക്ക്.. അങ്ങിനെയെങ്കിൽ ആചാര്യന്മാർ അറിഞ്ഞു പറയാതെ ഇരുന്നത് എന്തുകൊണ്ടാണ്.  നാട്ടിലെ ആനയുടെ ധാതു സംരക്ഷണത്തിന് മാംസരസത്തെ  കൊടുത്തെ മതിയാകൂ എന്ന്  ദിനചര്യയിൽ തന്നെ പറയുമ്പോൾ എന്തുകൊണ്ട് അത് ആചാര്യന്മാർ നിര്ദേശിച്ചില്ല. അങ്ങിനെയുള്ള ആനയെ എങ്ങിനെയാണ് ക്ഷേത്രവുമായി ബന്ധിച്ചത്.

ഇനി  പ്രമാണസാധൂകരണത്തിന് ആലുവ തന്ത്രവിദ്യാ പീഠം അദ്ധ്യാപകനായ ശ്രീനിവാസൻ നമ്പൂതിരിയുടെ ആനയെഴുന്നള്ളപ്പിന് കൊടുത്തിരിക്കുന്ന പ്രമാണങ്ങളാണ്

ഒന്നാമത്തെ പ്രമാണം
സർവമംഗളസംയുക്തം ആരോപ്യ മഖകൌതുകം
ഹസ്താദിവാ രഥം യാനം തീര്ഥ ബിംബപുരസ്സരം
എടുത്തിരിക്കുന്നത്  ഭാര്ഗ്ഗവതന്ത്രം അ- 12,ശ്ലോകം101 എന്നാണ്
ഇത് സ്വീകരിക്കുന്നതിനുമുന്പ് അതിനു  മുന്പുള്ള പേജുകളെ കൂടി നോക്കുന്നത്  ഉചിതമാകും. അതെ പുസ്തകത്തിലെ എണ്പതാം പേജിൽ ഉത്സവപ്രസംഗത്തിൽ ഭഗവാന്റെ വീഥികളിൽ പരിക്രമണം പറയുന്നത്  ഇപ്രകാരമാണ്, മഖകൌതുകമാരാധ്യ രഥം വാ ശിവികാദികം ആരോപ്യ സമലംകൃത്യ ബ്രാഹ്മണൈഃ സ്വസ്തിവാചകൈഃ നിഷ്ക്രമ്യ മന്ദിരാത്തസ്മാത് സർവാഭരണഭൂമികാഃ പരിക്രമേദ്വീഥികാശ്ച  വിദ്വദ്ഭിർവേദപാഠകൈഃ എന്നാണ്. അതായത്  യാഗത്തിലേയോ ഉത്സവത്തിലോ പൂജിച്ച് രഥത്തിലോ ശിവികാദികങ്ങളായ യാനത്തിലോ  വച്ചിട്ട്  അലങ്കരിച്ച്  സ്വസ്തിവാചകത്തോടു കൂടി മന്ദിരത്തിൽ നിന്ന്  വീഥികളിൽ പരിക്രമണം ചെയ്യണം എന്നാണ്. വീഥികാപരിക്രമണം ചെയ്തിട്ട്  യാനത്തിൽ നിന്ന്  ഇറക്കണമെന്നാണ് ഭഗവതാരാധനത്തിൽ പറയുന്നത്.  മംഗളോത്സവത്തിൽ യാനമാരോപ്യ എന്നാണ് .. ആനപ്പുറത്ത്  എന്നില്ല.

ആനയെ പറയുന്നത് എവിടെയെന്നാണെങ്കിൽ  മൃഗയാ വിനോദാവസരത്തിലാണ്. അതും രാത്രൌ പ്രശസ്താ ദേവസ്യ മൃഗയാ എന്നാണ്.  തുരഗേ വാരണേ അപി വാ എന്ന് പറയുന്നത് അവിടെയാണ്. ശാർഗം ച സായകം തൂണീം എന്നിവ നിവേശനം എന്നു  കൂടി പറയുന്നു. അതായത് മൃഗയാ വിനോദസന്ദര്ഭത്തിൽ.. ഇവിടെ പറഞ്ഞിരിക്കുന്ന ഭാഗമാകട്ടെ തീര്ഥത്തിലേക്ക്  ഭഗവാനെ ആനയിക്കുന്നഭാഗമാണ്.. അതാകട്ടെ നദീതീരത്തിലേക്കും,സമുദ്രത്തിലേക്കും, തടാകത്തിലേക്കും സരസിലേക്കുമായിട്ടാണ്..  അതായത്  ക്ഷേത്രത്തിനുപുറത്തുള്ള  സ്ഥലം.  അവിടെ നവകുംഭത്തോടു കൂടി മണ്ഡപത്തിൽ സ്നാനം ചെയ്യിക്കണം എന്നാണ്  വിധി പറയുന്നത്.    അത്  ക്ഷേത്രത്തിനകത്തുള്ള  ഉത്സവാദി ക്രിയകളിലേക്ക്  യോജിപ്പിച്ചത് എങ്ങിനെയാണ്.

അടുത്തപ്രമാണം..
രഥം വാ കുഞ്ജരം വാ സമ്പൂജ്യഗരുഡാത്മനാ
തത്രോത്സവാര്ച്ചാമാരോപ്യ ബലിബിംബം തുവാ ദിജ
എന്നത് നാരദീയസംഹിതയിലെ അദ്ധ്യായം പത്തൊന്പതും ശ്ലോകം അന്പത്തിയൊന്പതും ആണ് എഴുതിയിരിക്കുന്നത്.  നാരദീയസംഹിതാഭാഷാ ടീകയുള്പ്പടെയുള്ള ഗ്രന്ഥങ്ങളു ലഭ്യമാണ്. അതിൽ  പന്ത്രണ്ടാമത്തെ അദ്ധ്യായം ഗോചരാദ്ധ്യായമാണ്. അതിൽ ശ്ലോകമായിട്ടുള്ളത്  13 എണ്ണമാണ്.  അവസാനശ്ലോകമാകട്ടെ വൈഡൂര്യം ഭാസ്കരാദീനാം എന്ന ശ്ലോകത്തിലാണ് അവസാനിക്കുന്നത്.  ഇനി നാരദീയം എന്ന പേരിൽ ധര്മ്മശാസ്ത്രമുണ്ട്..അതിലും ഇത്രയും അദ്ധ്യായം കണ്ടിട്ടില്ല.  അതായത് നാരദീയമെന്നപേരിൽ അനേകം ഗ്രന്ഥങ്ങളുണ്ട്.  ഇത്തരം വിഷയത്തെ പറയുമ്പോൾ പ്രാമാണികമായി ഗ്രന്ഥത്തെ കുറിച്ചുള്ള പൂര്ണ വിവരം പറയാതെ നാരദീയം എന്നു മാത്രം പറഞ്ഞാൽ ഭാരതത്തിലെ  സമുദ്രതുല്യമായ ഗ്രന്ഥങ്ങളിൽ നിന്ന്  വിഷയത്തെ മനസ്സിലാക്കുക അസംഭവ്യമാണ്. അതുകൊണ്ട്  തന്നെ പൂർവാപരത്തെ മനസ്സിലാക്കാതെ പറയുക സാധ്യമല്ല..
അതുപോലെ തന്നെ ഈപ്രമാണവും...
സായാഹ്നസമയെ പ്രാപ്തേ ശ്രിയാ സാര്ധം ജഗത്പതിം
വാഹനം ഗജമാരോപ്യ ഭ്രാമയേത് വീഥിഷു ക്രമാത്

അടുത്ത പ്രമാണം
രഥേ വാ ശിബികായാം വാ വീശസ്കന്ധേऽപി വാ തഥാ
ഗജാശ്വാംദോളികാദൌ വാ വാഹനേ സമലംകൃതേ
 വൈഖാനസാഗമകോശത്തിലേത് എന്ന് പറയുന്നതിനേക്കാളും ഇത്  ഭൃഗുസംഹിതയിലുള്ളതാണ് എന്ന് പറയുന്നതാണ് യുക്തം. അതിൽ ഇരുപത്തിയഞ്ചാമദ്ധ്യായം  നൂറ്റിനാല്പത്തയാറാമത്തെ ശ്ലോകം. അതും വ്യക്തമായിപറയുന്നു രഥേ..  വാഹനെ...  അപ്പോൾ വാഹനം പറ്റാതെയില്ലല്ലോ..

അതെ സംഹിതയിൽ പറയുന്നത് നോക്കു..
रथे वा शिबिकायां वा मन्त्रेणारोप्य मङ्गलैः ।
 सह पुष्पं बलिं पात्रे संगृह्यानुगतं पुनः ।। २४.९६ ।।
 चक्रवीशामितान्पश्चान्नाथवद्गमयेत्तदा । आचार्यः पुरतो गत्वा सर्ववाद्यसमायुतं ।। २४.९७ ।।

ഇനി കാശ്യപത്തിൽ ജ്ഞാനകാണ്ഠത്തിൽ പറയുന്നു
ततो दवेशं 'रथे छत्रैः पिञ्छै:चामरैः बर्हिणैस्तालवृन्तैः
अन्यैरलङ्कारैः सौबणैः नानाविधाकारैः परिच्छदैश्च परिवृतं नीत्वा
 ഇവിടെയും രഥം തന്നെയാണ് ആനയല്ല

യോഗജാഗമം പറയുന്നു,
अभिवन्द्य ध्वचं पूर्वमादाय समलङ्कृतम्  ॥ २४.९५ ॥
रथे वा शिबिकायां वा मन्त्रेणारोप्य मङ्गलैः  ।
सह पुष्पं बलिं पात्रे संगृह्यानुगतं पुनः  ॥ २४.९६ ॥
रथे वा शिबिकायां वा स्थापयेद्देवमेव च २२०.
शंखघोषसमायुक्तं ब्रह्मघोषसमन्वित


അതുപോലെ ദീപ്താഗമം
रथे वा शिबिकायां वा देवं देवीं च रोपयेत् १७
ग्रामप्रदक्षिणं कृत्वा सर्वालङ्कारसंयुतम् नानापिञ्छध्वजैश्छत्रैः
 .
കശ്യപശില്പശാസ്ത്രത്തിലാകട്ടെ
रथे तु शिबिकायां वा ग्रामं कृत्वा प्रदक्षिणम्. ततो जलाशयं प्राप्य जलाधिवासनं कुरु. लक्षणोद्धारमाख्यातं प्रतिमालक्षणं शृणु ५९. इति काश्यपीये शिल्पशास्त्रे लिंगलक्षणोद्धारलक्षणं नाम द्विपञ्चाशत्तमः पटलः
എന്ന് തന്നെ പറയുന്നു.
 ഇതു വായിക്കുമ്പോൾ തന്നെ ഉറപ്പല്ലെ  ആഗമത്തിലെവാക്കുകളെ സംഹിതയിലേക്ക്  യോജിപ്പിച്ചപ്പോൾ മാറ്റിയതാകാനാണ് സാധ്യതയെന്ന്. അല്ലായെങ്കിൽ ക്രിയാഭാഗത്തോടുചേര്ന്ന  മറ്റു സ്ഥലങ്ങളിലും ആനകളെകുറിച്ച് വ്യക്തമായി പറയേണ്ടിയിരുന്നതാണ്.

ഇത്   കേരളത്തിലെ  ഒരു സാധാരണ ഭക്തനെന്ന നിലയിൽ എനിക്ക്  തോന്നിയ സംശയമാണ്.  ശരിയാകാം തെറ്റാകാം.. തെറ്റുണ്ടെങ്കിൽ  കാര്യകാരണ സഹിതം പ്രമാണത്തോടു കൂടി  ലഭ്യമായാൽ അത്  എനിക്ക് മാത്രമല്ല കേരളത്തിൽ ഈ വിഷയത്തിൽ സംശയമുള്ള അനേകം  പേര്ക്കു ഗുണകരമാകും എന്നാണ്  എന്റെ വിശ്വാസം. അറിയുവന്നവർ ഒരു മറുപടി തരുമെന്ന പ്രതീക്ഷിച്ചു കൊണ്ട്  ശ്രീഗുരുഭ്യോ നമഃ.