Monday, May 26, 2014

ശൈവധര്മേതിഹാസം

ശൈവധര്മേതിഹാസം

ഭാരതദേശം എല്ലാ ധര്മങ്ങളുടേയും മൂലസ്ഥാനമെന്ന് ജഗത്പ്രസിദ്ധമാണ്. ദര്ശനങ്ങളുടേയും ധര്മങ്ങളുടേയും വിവിധസംസ്കൃതികളുടേയും കേന്ദ്രവും ഭാരതം ആയിരുന്നു. ഭാരതത്തിൽ അനേകം ദര്ശനങ്ങൾ പ്രീചനകാലം മുതൽ തന്നെ നിലനിന്നിരുന്നു.. അതേ പോലെ ഒരു ദര്ശനത്തിൽ തന്നെ വിവിധിപ്രസ്ഥാനഭേദങ്ങളും അതേ പോലെ തന്നെ വ്യത്യസ്ത ആചാര്യന്മാരുടെ മതഭേദങ്ങളാൽ ഒരു ദര്ശനത്തിൽ തന്നെ വ്യത്യസ്തപ്രസ്ഥാനഭേദങ്ങളേയും നമുക്ക് കാണാൻ സാധിക്കും. ഇത് കണ്ടിട്ടാകണം ശിവമഹിമ്നസ്തോത്രത്തിൽ പുഷ്പദന്താചാര്യൻ എഴുതിയത് –

രുചീനാം വൈചിത്ര്യാദ് ഋജുകുടിലനാനാപഥജുഷാം എന്ന്.

ഇങ്ങിനെ വിസ്തൃതവും അതിവൈശിഷ്ട്യവുമായ ദാര്ശനികപരമ്പര ഭാരവര്ഷത്തിൽ നമുക്ക് കാണാവുന്നതാണ്. ഭാരതത്തിൽ ദര്ശനങ്ങളുടെ വൈവിധ്യത പറയാനാകില്ല എങ്കിലും സർവദര്ശനസംഗ്രഹകാരനായ മാധവാചാര്യൻ 16 ദര്ശനങ്ങളെ പ്രധാനമായി സ്വകീയകൃതിയിൽ പറയുന്നുണ്ട്. അതാകട്ടെ ചാർവാകം, ബൌദ്ധം, ജൈനം, രാമാനുജം, പൂര്ണപ്രജ്ഞം, നകുലീശപാശുപതം, ശൈവ, പ്രത്യഭിജ്ഞാ, രസേശ്വര, വൈശേഷിക, ന്യായ, ജൈമിനീയ, പാണിനീയ, സാംഖ്യ, യോഗ, ശാങ്കര എന്നിവയാണ്. ഈ 16 ദര്ശനങ്ങളെ ആസ്തികമെന്നും നാസ്തികമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ധര്മം എന്നതിനെ ബാഹ്യമായ ചക്ഷു എന്ന് സ്വീകരിച്ചാൽ ദര്ശനത്തെ അന്തരമായ ചക്ഷു എന്ന് സ്വീകരിക്കാവുന്നതാണ്.

ഭാരതീയ ദര്ശനം നിഗമാഗമമൂലമാണെന്ന് പറയാനാകും. ഇവിടെ നിഗമശബ്ദം വേദവാചകവും ആഗമശബ്ദം തന്ത്രപ്രധാനവുമെന്നും പറയാം. ഇവ രണ്ടും പരസ്പരവിരോധികളാണ് എന്നും പണ്ഡിതന്മാർ പറയുന്നു. വേദങ്ങളാകട്ടെ സ്വയം ഭൂതമാണ് എന്നാൽ ആഗമങ്ങളാകട്ടെ ശൈവസംപ്രദായരീതിയിൽ സാക്ഷാത് പരമശിവമുഖത്തിൽ നിന്ന് ആഗതമായതാണെന്നാണ് പറയുന്നത്.. അത് ആകട്ടെ ഇങ്ങിനെ പറയുന്നു-

ആഗതം ശിവവക്ത്രാത് ഗതം ഗിരിജാ മുഖേ

മതം ശ്രീവാസുദേവേന ആഗമസ്തേന കീര്തിതഃ .

വാചസ്പതിമിശ്രനാകട്ടെ തത്ത്വവൈശാരദ്യത്തിൽ ആഗമശബ്ദത്തിന്റെ വ്യുത്പത്തി മറ്റൊരുതരത്തിൽ പറയുന്നു

ആഗച്ഛന്തി ബുദ്ധിമാരോഹന്തി യസ്മാദ് അഭ്യുദയനിഃശ്രേയസോപായാഃ സ ആഗമഃ. .

ഈ ആഗമത്തിന് തന്ത്രമെന്ന് നാമാന്തരവും ഉണ്ട്. തന്ത്രശബ്ദത്തിന്റെ പ്രതിപാദനം ഇങ്ങിനെയാണ്.

തനോതി വിപുലാനര്ഥാൻ തന്ത്രമന്ത്രസമന്വിതാൻ

ത്രാണം ച കുരുതേ യസ്മാത് തന്ത്രമിത്യഭിധീയതേ.

യൌഗികാര്ഥത്തിൽ തന്യതെ വിസ്താര്യതേ ജ്ഞാനമനേന ഇതി തന്ത്രം എന്ന് തന്ത്രശബ്ദത്തിന് മറ്റൊരു വ്യാഖ്യാനവുമുണ്ട്. തന്ത്രമാര്ഗം പ്രധാനമായി മൂന്നു തരത്തിലുണ്ട്. ബ്രാഹ്മണം ബൌദ്ധം ജൈനം എന്നും. ഇവിടെ ബ്രഹ്മണതന്ത്രം ദേവതാഭേദത്താൽ മൂന്നു തരത്തിലുണ്ട് – ശൈവം വൈഷ്ണവം ശാക്തം. ശാക്താദ്വൈതം അദ്വൈതരൂപം തന്നെയാണ്. എന്നാൽ ശൈവാഗമത്തിലാകട്ടെ ദ്വൈത-അദ്വൈത-ദ്വൈതാദ്വൈത-വിശിഷ്ടാദ്വൈത-ശക്തിവിശിഷ്ടാദ്വൈതം എന്നിങ്ങനെ എല്ലാസിദ്ധാന്തങ്ങളേയും കാണാനാകും. പാശുപതം സിദ്ധാന്തശൈവദര്ശനം ദ്വൈതവാദവും, പ്രത്യഭിജ്ഞാദര്ശനം അദ്വൈതവും, ലകുലീശദര്ശനം ദ്വൈതാദ്വൈതവും, ശ്രീകണ്ഠശിവാചാര്യന്റെ ശിവാദ്വൈതമതം വിശിഷ്ടാദ്വൈതവും, വീരശൈവദര്ശനം ശക്തിവിശിഷ്ടാദ്വൈതവും പറയുന്നു.. ശൈവമതത്തിന്റെ മൂലം എന്നത് ശൈവാഗമങ്ങളാണ്. എല്ലാ ശൈവദര്ശനങ്ങളും ആഗമപ്രാമാണ്യത്തെ സ്വീകരിക്കുന്നുണ്ട്. ഭാരതത്തിൽ 58 മൂലശൈവാഗമങ്ങളും 206 ഉപാഗമങ്ങളും ഉണ്ട്.

ശൈവധര്മത്തിന്റെ ആദ്യലക്ഷണങ്ങൾ സിന്ധൂനദീടതസംസ്കാരങ്ങളായ ഹാരപ്പ മോഹന്ജദാരോ എന്നിവയിൽ നിന്ന് ലഭ്യമാകുന്നുണ്ട്. അവിടങ്ങളിൽ നിന്ന് ലഭ്യമായ പശുപതിമൂര്തി, ശിവലിംഗങ്ങളെല്ലാം ശൈവമതത്തിന്റെ പ്രമാണങ്ങളാണ്.

അവിടെ ലഭ്യമായ മുദ്രകളിൽ ശിവസംബന്ധിയായ പശുപതി യോഗീ എന്നിങ്ങനെയുള്ള ശിവസദൃശമായ ചിത്രങ്ങൾ ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും സിന്ധൂനദീതടസംസ്കാരത്തിലെ ലിപികൾ പൂര്ണമായരീതിയിൽ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നു.

എന്നിരുന്നാലും ശൈവധര്മം ഭാരതദേശത്തിലെ ഏറ്റഴും പഴയ ധര്മസമ്പ്രദായമെന്നത് സത്യം തന്നെയാണ്. ഈ മതമാകട്ടെ അവൈദികം അല്ല. വേദങ്ങളിൽ ശിവന്റെ ഉല്ലേഖം ലഭ്യമാണ്. ഋഗ്വേദത്തിൽ രുദ്രരൂപത്തിൽ പരമശിവന്റെ സ്വരൂപപ്രതിപാദകങ്ങളായ ഒരുപാടുമന്ത്രങ്ങൾ ഉണ്ട്. എന്നാലും ഈ ധര്മം ഭാരതദേശത്തിൽ എവിടെ എപ്പോഴാണ് ഉദ്ഭവിച്ചത് എന്ന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് ഇതിഹാസകാരന്മാർ പറയുന്നത്. ദ്രാവിഡദേശമാണ് ശൈവധര്മത്തിന്റെ പ്രധാനകേന്ദ്രമെന്ന് പറയുന്നു. പ്രാചീനകാലം മുതൽ ഈ കാലം വരേയും ദ്രാവിഡദേശം തന്നെയാണ് ശൈവധര്മത്തിന്റെ പ്രധാനകേന്ദ്രമെന്നത് പ്രസിദ്ധവുമാണ്. വേദങ്ങളിൽ രുദ്രൻ, നീലലോഹിതൻ, ത്ര്യമ്ബകൻ എന്നീനാമങ്ങളിലാണ് ശിവരൂപത്തെ പ്രതിപാദിക്കുന്നത്. അഥർവവേദത്തിലാകട്ടെ ശിവനെ ഭവ-ശർവ-പശുപതി-ഭൂതപതി എന്നീനാമങ്ങളിൽ പറയുന്നു. ഉപനിഷത്തുക്കളിൽ ശ്വേതാശ്വതരം, അഥർവശിഖോപനിഷത് എന്നിവയിലും ശൈവധര്മത്തെ പ്രതിപാദിക്കുന്നുണ്ട്.

ശൈവമതം ബഹുശാഖാസമന്വിതമാണ്. എന്നിരുന്നാലും ഇന്ന് ശൈവമതത്തിന്റെ വിപുലമായ സാഹിത്യം ലുപ്തപ്രായമായതിനാൽ പല സംപ്രദായങ്ങളുടേയും സിദ്ധാന്തങ്ങൾ അസ്പഷ്ടങ്ങളാണ്. പ്രഖ്യാതവിദ്വാനായ കെ.സി. പാണ്ഡെ ശൈവദര്ശനങ്ങളെ ദര്ശനസ്വരൂപത്തെ ആധാരമാക്കി പത്ത് തരത്തിൽ വിഭജിച്ചിട്ടുണ്ട്.

പാശുപതം- ദ്വൈതം

സിദ്ധാന്തശൈവം – ദ്വൈതം

രസേശ്വരം – ദ്വൈതാദ്വൈതം

ലകുളീശപാശുപതം- ദ്വൈതാദ്വൈതം

ശ്രീകണ്ഠപ്രതിപാദിതം- വിശിഷ്ടാദ്വൈതം

വീരശൈവം – ശക്തിവിശിഷ്ടാദ്വൈതം

നന്ദികേശ്വരപ്രതിപാദിതം- അദ്വൈതം

പ്രത്യഭിജ്ഞാദര്ശനം – അദ്വൈതം

ക്രമദര്ശനം- അദ്വൈതം

കുലദര്ശനം – അദ്വൈതം

ശൈവധര്മത്തിൽ അനേകം ഉപസമ്പ്രദായങ്ങളും ഉണ്ട്. എന്നിരുന്നാലും കാലാമുഖം പാശുപതം നകുലീശം കാപാലികം തുടങ്ങിയവയും ആവിഷയപ്രതിപാദകമായ ദര്ശനങ്ങളും നാമമാത്രാണ് ഇന്ന് ലഭ്യമായുള്ളത്. ഈ സംപ്രദായങ്ങളുടെ സിദ്ധാന്തങ്ങളും മതസ്വരൂപവും വളരെ സംക്ഷിപ്തമായ രീതിയിൽ പലഗ്രന്ഥങ്ങളിലും ലഭ്യമാണ്. എന്നിരുന്നാലും ഈ സംപ്രദായങ്ങളുടെ സംക്ഷിപ്തമായ ഇതിഹാസവും സിദ്ധാന്തവും ഇവിടെ വ്യാഖ്യാനിക്കുകയാണ്.

കാശ്മീരശൈവം

കാശ്മീരശൈവം സമ്പൂര്ണമായി ശുദ്ധാദ്വൈതപ്രതിപാദകമാണ്. ഈ സംപ്രദായത്തിന്റെ കേന്ദ്രം ദേവി സരസ്വതിയുടെ സ്ഥാനമെന്നും ശാരദാപീഠമെന്നും പ്രസിദ്ധമായ കാശ്മീരദേശം ആണ്. ഈ ശൈവവിഭാഗം ആഗമാനുസാരമാണ്. കാശ്മീരദര്ശനത്തിന് പ്രത്യഭിജ്ഞാ, മാഹേശ്വരദര്ശനം, സ്പന്ദം എന്ന് നാമാന്തരങ്ങളുമുണ്ട്. ഈ ദര്ശനത്തിന്റെ ആദ്യ ആചാര്യനായി പറയുന്നത് ത്ര്യംബകനാഥൻ ആണ് അതുകൊണ്ട് തന്നെ ഈ ദര്ശനത്തെ ത്ര്യംബകമതം എന്നും ത്രികദര്ശനം എന്നും പറയുന്നു. പത്ത് ശൈവാഗമങ്ങളും, 18 രുദ്രാ ഗമങ്ങളും, 64 ഭൈരവാഗമങ്ങളും കാശ്മീരദര്ശനത്തിന്റെ മൂലഗ്രന്ഥങ്ങളാണ്. കാശ്മീരദര്ശനത്തിന്റേയും ഈ ധര്മത്തിന്റേയും മൂലസ്രോതസ്സ് ശൈവാഗമവക്താക്കൾ സാക്ഷാത് പരമശിവനെയാണ് പറയുന്നത്, എന്നിരുന്നാലും ഇതിഹാസം സ്വീകരിക്കുകയാണെങ്കിൽ സോമാനന്ദൻ എന്ന ആചാര്യനാണ് ഈ ദര്ശനത്തിന്റെ മൂലാചാര്യൻ എന്ന് കാണാവുന്നതാണ്. അദ്ദേഹമാകട്ടെ ശിവദൃഷ്ടി എന്ന പ്രകരണഗ്രന്ഥത്തിന്റേയും പരാത്രിംശികാവൃത്തി എന്ന ഗ്രന്ഥത്തിന്റേയും കര്ത്താവുമാണ്. ഈ ഗ്രന്ഥത്തെ ആധാരമായി സ്വീകരിച്ചുകൊണ്ട് 19 ആചാര്യന്മാരുണ്ട്. അഭിനവഗുപ്തൻ സ്വന്തം കൃതിയായ തന്ത്രാലോകത്തിൽ ഈ ദര്ശനത്തിലെ എല്ലാ സിദ്ധന്മാരുടേയും സമ്പൂര്ണമായ പരമ്പരയെ പറയുന്നുണ്ട്. അഭിനവഗുപ്തന്റെ ഗുരുവുമാണ് സോമാനന്ദന്.

താന്ത്രികമാര്ഗത്തെ സ്വീകരിക്കുന്ന കാശ്മീരദര്ശനത്തിന്റെ വിപുലമായ ഗ്രന്ഥസഞ്ജയം ലഭ്യമാണ്. ശൈവാഗമങ്ങൾ, ശിവദൃഷ്ടി, ശിവസൂത്രങ്ങൾ എന്നിവ ഈ പരമ്പരയിലെ പ്രധാന ഗ്രന്ഥങ്ങളാണ്. ശിവദൃഷ്ടിഗ്രന്ഥത്തിന്റെ കര്ത്താവായ സോമാനന്ദൻ ആചാര്യവസുഗുപ്തന്റെ ശിഷ്യനാണ്. അദ്ദേഹം ആകട്ടെ ഒന്പതാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. വസുഗുപ്തന്റെ രണ്ട് ശിഷ്യന്മാരായിരുന്നു സോമാനന്ദനും കല്ലടനും. ഇവരാകട്ടെ യഥാക്രമം പ്രത്യഭിജ്ഞാ എന്നും സ്പന്ദ എന്നും പേരായ രണ്ട് ശൈവസംപ്രദായങ്ങളേ ഉണ്ടാക്കി. കല്ലടനാകട്ടെ വസുഗുപ്തനാൽ എഴുതപ്പെട്ട സ്പന്ദകാരികക്ക് സ്പന്ദസർവസ്വമെന്ന വൃത്തി രചിച്ചു. സോമാനന്ദന്റെ മറ്റൊരുശിഷ്യനായ ഉത്പലദേവനാണ് ഈ ദര്ശനത്തിന്റെ പ്രസിദ്ധനായ മറ്റൊരു ആചാര്യൻ. ഈശ്വരപ്രത്യഭിജ്ഞാകാരികാ, സിദ്ധിത്രയം എന്നിങ്ങനെ മൂലരൂപമായ കര്ത്താവെന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായി. കാശ്മീരശൈവദര്ശനത്തിന്റെ സാഹിത്യേതിഹാസങ്ങളിൽ അഭിനവഗുപ്തന്റെ നാമം ചിരസ്ഥായിയാണ്. അദ്ദേഹം ആകട്ടെ ഉത്പലദേവന്റെ പ്രശിഷ്യനും ലക്ഷ്മണഗുപ്തന്റെ ശിഷ്യനുമാണ്. അഭിനവഗുപ്തന്റെ കീര്തി സംസ്കൃതസാഹിത്യത്തിൽ അഭിനവഭാരതീ, ധ്വന്യാലോകം എന്നീ രണ്ടുഗ്രന്ഥങ്ങളാലാണ് അറിയപ്പെടുന്നത്. കാശ്മീരശൈവദര്ശനത്തിൽ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ തന്ത്രാലോകം, തന്ത്രസാരഃ, മാലിനീവിജയവാര്തികം, പരമാര്ഥസാരം, പരാത്രിംശികാവൃത്തിഃ ഇവയൊക്കെയാണ്. ശിവസൂത്രവിമര്ശിനീ, സ്പന്ദസന്ദോഹം, പ്രത്യഭിജ്ഞാഹൃദയം, ശിവസ്തോത്രാവലീ ടീകാ, നേത്രതന്ത്ര-വിജ്ഞാനഭൈരവ-സ്വച്ഛന്ദതന്ത്രം എന്നിവയുടെ ഉദ്യോതവ്യാഖ്യാനങ്ങൾ എഴുതിയ ക്ഷേമരാജനാകട്ടെ അഭിനവഗുപ്തന്റെ ശിഷ്യനാണ്.

കാശ്മീർശൈവദര്ശനം സ്പന്ദദര്ശനം പ്രത്യഭിജ്ഞാദര്ശനം എന്ന് രണ്ടുതരത്തിലുണ്ട്. സ്പന്ദദര്ശനത്തിൽ മോക്ഷത്തിന് മൂന്ന് ഉപായങ്ങളാണ് പ്രധാനമായി പറയുന്നത് – ആണവം, ശാമ്ഭവം, ശാക്തം എന്നിങ്ങനെ. പ്രത്യഭിജ്ഞാദര്ശനത്തിലാകട്ടെ നാലുപായങ്ങളാണ് പറയുന്നത്. സ്വന്തമായ നിജസ്വരൂപം അതായത് ആത്മാവിന്റെ ജ്ഞാനം തന്നെയാണ് പ്രത്യഭിജ്ഞ. കാശ്മീർ ശൈവദര്ശനത്തിന്റെ മുഖ്യതത്ത്വം എന്നത് പരമശിവനാണ്. ഈ ഒരെ ഒരു തത്ത്വത്തിൽ മറ്റെല്ലാതത്ത്വങ്ങളും സമാഹിതമാണ്. സ്വയം പരമശിവൻ തന്നെ 36 തത്ത്വങ്ങളുടെ രൂപത്തിൽ പ്രകാശിക്കുന്നു, ഈ വിശ്വമാകട്ടെ ശിവതത്ത്വം സ്വീകരിച്ചുതന്നെയാണ് അതിൽ നിന്ന് അഭിന്നമായി നിലനിൽക്കുന്നത്.

കാശ്മീരദര്ശനവും ജീവനവും പ്രപഞ്ചത്തോട് പൂര്ണതാവാദമായ ദൃഷ്ടി ആണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ സദദ്വൈതമെന്നും പറയുന്നു, പക്ഷെ ഇത് ദ്വൈതാഭാവം അല്ല ദ്വൈതാദ്വൈതത്തിന്റെ സംകലനമാണ്. കാശ്മീരദര്ശനം ശിവാദ്വയവാദിയായ ദര്ശനമെന്നും പ്രഖ്യാതമാകാൻ കാരണവും ഇതാണ്. ഈ സംപ്രദായത്തിൽ പ്രകാശവിമര്ശമെന്ന് രണ്ട് ധാരണകൾ ഉണ്ട്. അവിടെ പരമശിവൻ പ്രകാശരൂപനും ശക്തി വിമര്ശവുമാണ്. വിശ്വത്തിന്റെ ഉദയവും ലയവും പൂര്ണതത്ത്വത്തിന്റെ അതായത് ശിവന്റെ പ്രസാരവും സംകോചം കൊണ്ടുമാണ് എന്ന് പറയുന്നു. ഈ നാമരൂപമായ ജഗത് ആ പൂര്ണതത്ത്വത്തിന്റെ മായാരൂപമല്ല, ആത്മഗോപനം തന്നെയാണ് അതായത് ആഭാസം എന്നര്ഥം. സാധകരാകട്ടെ ഈ സത്യത്തെ ശക്തിപാതത്താൽ അതിനെ മനസ്സിലാക്കുന്നു. കാശ്മീർശൈവദര്ശനത്തിൽ ഭക്തിയും രണ്ടല്ല.. ചിദാനന്ദരൂപമായ അദ്വൈതം തന്നെയാണ്. എപ്പോഴാണോ സ്ഥൂലശരീരിയായ ജീവൻ ശിവനിൽ നിന്ന് വ്യത്യസ്തനല്ല താൻ എന്നറിയുന്നത് അപ്പോൾ ആ വ്യക്തി ജീവന്മുക്തനാകുന്നു. ഈ അവസ്ഥയിലാണ് ആ വ്യക്തി ഏകമേവാദ്വിതീയം നേഹ നാനാസ്തി കിഞ്ചന, സർവം ഖല്വിദം ബ്രഹ്മ എന്നിവയെ അനുഭവിക്കുന്നത്.

No comments:

Post a Comment