Monday, May 26, 2014

തുളസി


സംസ്കൃതത്തില്‍ മാന്‍ജരി, കൃഷ്ണതുളസി, സുരസാ, ഗ്രാമ്യാ, സുരഭി, ബഹുമഞ്ജരി, ഭൂതഘ്നി എന്നീ പേരുകളില്‍ അറിയപ്പെടുന്നു തുളസി ഇന്ത്യയില്‍ എല്ലായിടങ്ങളിലും ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളര്‍ത്താറുണ്ട്. രണ്ടിനം തുളസിച്ചെടികളാണ് സാധാരണ കണ്ടുവരുന്നത്: കറുത്ത തുളസി കൃഷ്ണതുളസിയെന്നും വെളുത്ത തുളസി രാമതുളസി എന്നും അറിയപ്പെടുന്നു. തേള്‍വിഷം, ചിലന്തിവിഷം, പാമ്പുവിഷം തുടങ്ങിയവയ്ക്കെതിരെയുള്ള പ്രതിവിഷമായും ഇത് ഉപയോഗിക്കാറുണ്ട്. കഫത്തെ ഇളക്കുന്നതിനും മൂത്രം വര്‍ധിപ്പിക്കുന്നതിനും തുളസി ഉത്തമമാണ്. ത്വക്രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധമായും ഉപയോഗിക്കുന്നു.

കാട്ടുതുളസി, കാട്ടുതൃത്താവ്, കാട്ടുരാമതുളസി എന്നീ പേരുകളിലറിയപ്പെടുന്ന വന്യതുളസികളും ഔഷധയോഗ്യമാണ്...

ഹിന്ദുമത വിശ്വാസികള്‍ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു. മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയില്‍ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. സരസ്വതീശാപം നിമിത്തം ലക്ഷ്മീദേവി ധര്‍മധ്വജനെന്ന രാജാവിന്റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രഹ്മാവിന്റെ അനുഗ്രഹത്താല്‍ വിഷ്ണുവിന്റെ അംശമായ ശംഖചൂഢന്‍ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു. പത്നിയുടെ പാതിവ്രത്യം നശിച്ചാല്‍ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാല്‍ ദേവന്മാര്‍ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യര്‍ഥിച്ചു. ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃത്രിമ ശംഖചൂഢനെ ശപിക്കാന്‍ മുതിര്‍ന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു. തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോള്‍ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീര്‍ന്നുവെന്നും, തലമുടിയിഴകള്‍ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം...

No comments:

Post a Comment