Monday, May 26, 2014

ലളിതാസഹസ്രനാമവ്യാഖ്യാനം ചില വരികൾ...ശ്രീമാതാ...

ലളിതാസഹസ്രനാമവ്യാഖ്യാനം ചില വരികൾ...ശ്രീമാതാ...

എല്ലാ വ്യക്തികളും ദുഃഖത്തിലും ക്ലേശത്തിലും അമ്മയെ സ്മരിക്കാറുണ്ട്.. എന്നാൽ ഈ സംസാരത്തിൽ ലൌകികമായ അമ്മമാർ താപത്രയങ്ങളെ തീര്ക്കുവാൻ അസമര്ഥരാണ്.. അവർ തന്നെ സ്വന്തം താപത്രയങ്ങളിൽ നിന്ന് മുക്തരല്ല എങ്കിൽ നമ്മുടെ താപത്രയങ്ങളെ എങ്ങിനെയാണ് ദൂരീകരിക്കുക. ഭാരതത്തിലെ ആചാര്യന്മാരെല്ലാവരും പറയുന്നു- നാം അനേകായിരം ജന്മങ്ങൾ ജനിച്ചുകഴിഞ്ഞിരിക്കുന്നു എന്ന്. ആ രീതിയിൽ നമ്മുടെ അച്ഛന്റേയും അമ്മയുടേയും സംഖ്യ ആകട്ടെ അനേകായിരം ആണ്, അതേ പോലെ തന്നെ ഇനിയും എത്രവട്ടം പുനര്ജനിക്കും എന്നതും കല്പനചെയ്യാനും സാധ്യമല്ല. ഇങ്ങിനെ ഈ ഭവസാഗരത്തിൽ വരുന്നവർവീണ്ടും വീണ്ടും മുങ്ങുകയും അതേ പോലെ പുറത്തുവരികയും ചെയ്യേണ്ടിവരുന്നു..പലതരത്തിലുള്ള യോനിയിൽ അതായത് 84 ലക്ഷം യോനിയിൽ അഥവാ ഇന്നത്തെ ശാസ്ത്രകാരന്മാരുടെ രീതിയിൽ പറയുകയാണെങ്കിൽ അമീബയിൽ തുടങ്ങി മനുഷ്യർ വരെയുള്ള യോനിയിൽ ജനിച്ചതിന് ശേഷമാണ് മനുഷ്യയോനി ലഭിക്കുന്നത്.

ജഗത്ജനനിയായ ആ അമ്മയുടെ ശരണം മാത്രമാണ് ഈ ഭവസാഗരത്തിൽ നിന്ന് കരകയറാനുള്ള മാര്ഗം. ആദിശക്തിയും മഹാമായയുമായ ത്രിപുരസുന്ദരിയുടെ നാമമാത്രയിൽ തന്നെ ഹൃദയത്തിൽ ശാന്തിയും അപൂർവമായ പ്രകാശവും സംഭവിക്കുന്നു. സംപൂര്ണവിശ്വത്തിന്റെ സ്പന്ദനവും ആ ദേവിയുടെ ശക്തിയുടെ സ്പന്ദനത്തിലൂടെയാണ്. നമ്മുടെ ജീവിതദുഃഖം ഒരു മാത്രകൊണ്ട് ആ ദേവിക്ക് മാറ്റാനാകും. ശുദ്ധചേതന ശിവനാണെങ്കിൽ ദേവിയാകട്ടെ അതിന്റെ ശക്തി ആണ്. ആ ദേവി സമസ്തബ്രഹ്മാണ്ഡത്തിന്റേയും ജനനിയും ജീവനശക്തിയുടെ രൂപത്തിൽ മാനവശരീരത്തിൽ മൂലാധാരത്തിൽ സ്ഥിതിചെയ്യുന്നു. അതേ ദേവി തന്നെയാണ് ഇവിടെ സമസ്തസൃഷ്ടികൾക്കും ജന്മം നൽകുന്നതും സ്ഥിതി നിർവഹിക്കുന്നതും. ചേതനയുടെ ക്രിയാശീല അവസ്ഥ ആ ശക്തി തന്നെയാണ് അതുകൊണ്ടുതന്നെ ബ്രഹ്മാണ്ഡത്തിന്റെ കല്പനയും ആ ശക്തിയിൽ തന്നെയാണ് വര്ത്തിക്കുന്നത്. ബ്രഹ്മാണ്ഡത്തെ കല്പന എന്നാണ് പറയുക, എന്തുകൊണ്ടെന്നാൽ ഇത് സൃജനാത്മകമായ കല്പനാശക്തി ആണ്, അതിനെ ആധാരമായി പൂർവകല്പങ്ങൾ സ്മരണ മാത്രമാണ്. യോഗിനീഹൃദയതന്ത്രം പറയുന്നു- ബ്രഹ്മാണ്ഡത്തിന്റെ ചിത്രം സ്വന്തം കല്പനാശക്തിയാൽ യാതൊരുപ്രകാരം ചിത്രീകരിച്ചത് അത് കണ്ട് പ്രഭു വളരെയധികം സന്തോഷിച്ചു (സ്വേച്ഛാ വിശ്വമയോണ്ഡകോശ).

സൃഷ്ടിയുടെ ആധാരം സംസ്കാരമാണ്, അതാകട്ടെ പൂർവയുഗങ്ങളിലെ ദുഃഖസുഖത്തിന്റെ പരിണാമരൂപമാണ്. അതുകൊണ്ടുതന്നെ ഈ അവസ്ഥയിൽ ആ ശക്തിയെ അമ്മയായി സ്വീകരിച്ചുകൊണ്ട് ആരാധിക്കുക എന്നത് സ്വാഭാവികമാണ്.

സംസാരത്തിൽ ജീവൻ ദേഹധാരണം ചെയ്യുമ്പോൾ അതിന്റെ ആദ്യ ദീക്ഷ യാതൊരു മന്ത്രം കൊണ്ടാണോ നടത്തുന്നത് ആ മന്ത്രവും അമ്മ എന്നാണ്. ജീവന്റെ ആരംഭവും അമ്മ എന്ന ശബ്ദത്തിൽ നിന്നാണ് സംഭവിക്കുന്നത് സാമാന്യരീതിയിൽ മൃത്യുകാലത്തിലും നാം അമ്മ എന്ന മന്ത്രം തന്നെ ജപിക്കുന്നു. ഈ മന്ത്രജപത്തിനാകട്ടെ മറ്റ് മന്ത്രങ്ങളെ പോലെ യാതൊരുതരത്തിലുള്ള പ്രവര്ത്തനവും വിധിയും ചെയ്യേണ്ടതായും വരാറില്ല. ഈ പഞ്ചഭൂതമായ ബ്രഹ്മാണ്ഡത്തിന്റെ നിര്മാണവും പഞ്ചമഹാഭൂതങ്ങളാൽ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഈ പഞ്ചമഹാഭൂതങ്ങളാകട്ടെ ആ ദേവിയുടെ ക്രിയാത്മകചേതന അഥവാ ശക്തി കൊണ്ട് പ്രാദുര്ഭൂതമായതാണ് അതോടൊപ്പം തന്നെ ഈ പഞ്ചമഹാഭൂതങ്ങളിലൂടെ തന്നെ സ്വയം അഭിവ്യക്തമാക്കുകയും ചെയ്തു. ഇതാണ് പൂര്ണമായ ബ്രഹ്മാണ്ഡത്തിന്റെ വികാസത്തിന്റെ അവസ്ഥ. ഈ കാരണം കൊണ്ടാണ് എല്ലാ പ്രാണികളും അമ്മയെ പൂജിക്കുന്നത്. അച്ഛൻ അഥവാ പിതാവ് അമ്മയുടെ സഹകാരി മാത്രമാണ്. സർവോത്കൃഷ്ടമായ ശുദ്ധസ്വരൂപമായ പിതാവ് കേവലം സ്വപ്രകാശം മാത്രമാണ് നൽകുന്നത്, ജഗത് ശക്തിയായ ആ അമ്മയാകട്ടെ അഥവാ വിമര്ശശക്തിയാകട്ടെ ജഗത്സൃഷ്ടി നടത്തുന്നു.

മാതൃഭാവഃ എന്നത് സംസ്കൃതപദമാണ്. ഭാരതീയദര്ശനമനുസരിച്ച് ഇത് ധ്വനി ആണ്. അതായത് പ്രാണികൾ ജഗത്തിലെന്തൊക്കെ കാണുന്നുവോ അതെല്ലാം തന്നെ മാതൃമയമാണ്. ആ മാതൃരൂപമാകട്ടെ ശിവശക്തിമയമായ ശിവാഭിന്നയായ മറ്റൊന്നല്ല അതുകൊണ്ട് തന്നെ പ്രപഞ്ചത്തിലെ സകലവസ്തുക്കളിലും ആ ശക്തിയുടെ ദര്ശനവും കാണാനാകും. സർവകര്മശരീരിണി എന്ന് ദേവിയെ വിളിക്കുന്നത് അതുകൊണ്ടാണ്. അമ്മയേക്കാൾ കോമളമായി മറ്റൊരു വസ്തു ഇല്ല കാരണം പ്രകൃതിയേക്കാൾ അധികം കോമളമായവസ്തു മറ്റൊന്നില്ല എന്നതു തന്നെ കാരണം. ആ ശക്തി, പ്രകൃതിരൂപത്തിൽ പുരുഷന്റെ സമ്പൂര്ണമായ രൂപവും പൂര്ണശക്തിയും കൊണ്ട് അവന്റെ ആനന്ദത്തിൽ സേവചെയ്യുകയും അന്ത്യത്തിൽ മുക്തി നൽകുകയം ചെയ്യുന്നു. എപ്പോഴാണോ പുരുഷൻ അവളുടെ സേവചെയ്യാൻ യോഗ്യനല്ലാതെ ആകുന്നത് അപ്പോൾ അവൾ അവനിൽ നിന്ന് വേര്പിരിയുന്നു. ഈ ഭവസാഗരത്തിലെ മോഹബന്ധനങ്ങളിൽ നിന്ന് മോചിപ്പിക്കാനുള്ള സാമര്ഥ്യം ആ ശക്തിയിൽ മാത്രമാണുള്ളത്. ആ അമ്മയുടെ കാരുണ്യവും അനുഗ്രഹദൃഷ്ടിയും എല്ലായിപ്പോഴും ലഭിക്കുന്നതിനാണ് ആ ശക്തിയെ അമ്മയുടെ രൂപത്തിൽ പൂജചെയ്യുകയും സ്തുതിക്കുകയും ചെയ്യുന്നത്.

ശ്രീമാതാ എന്നതുകൊണ്ട് ശ്രീയുടെ അമ്മയും കൂടിയാണ് എന്ന് അര്ഥം. ശ്രീ എന്നതിന് ലക്ഷ്മി അഥവാ സരസ്വതി അഥവാ ധാതൃ എന്ന് ആണ്. ശ്രീ എന്നത് സമ്പന്നത, വൈഭവം, സൌന്ദര്യം, ഐശ്വര്യം എന്നിവയുടെ പ്രതീകമാണ്. പക്ഷത്തിന്റെ ആദ്യദിവസത്തേയും ശ്രീ എന്നാണ് വിളിക്കുക. അതുകൊണ്ട് തന്നെ ശ്രീമാതാ എന്നതിന്റെ അര്ഥം രുദ്രന്റെ സഹധര്മിണി അഥവാ പത്നി എന്ന് മാത്രമല്ല, പരമശിവന്റെ അര്ധാംഗിനി ബ്രഹ്മവിഷ്ണുമഹേശൻ എന്നീ ത്രിദേവന്മാരുടേയും അമ്മ കൂടിയാണ്. ആ ദേവി തന്നെയാണ് പരമഭട്ടാരിക.. മോക്ഷത്തിന് അഥവാ മുക്തിപ്രാപിക്കുന്നതിന് ആ ശക്തിയുടെ അഥവാ അമ്മയെ ശരണം പ്രാപിക്കുക മാത്രമാണ് വേണ്ടത്..

അമ്മ എന്നതിന്റെ അര്ഥം മൂല്യത്തെ മാപനം ചെയ്യുന്നവൾ അതായത് അളക്കുന്നവൾ എന്നതാണ്. ലക്ഷ്മി പ്രാണികളെ, സീമയില്ലാത്ത ശക്തിശാലികളായ പ്രാണികളെ സമീയിൽ കെട്ടിയിടുന്നു. അതായത് ആ ദേവി അസീമമായ ശ്രീ അഥവാ മുക്തി ആണ് എന്നര്ഥം.ശ്രുതികളിൽ ശ്രീ സംബന്ധിയായി പറയുന്നു, ശ്രീ മനുഷ്യര്ക്ക് അമൃതവും വേദവുമാണ് എന്ന്. ആ ശക്തിയാണ് ബ്രഹ്മാവിന് വേദങ്ങളുടെ ജ്ഞാനം നൽകിയത്. ആ അമ്മ തന്നെയാണ് വേദങ്ങളുടെ അഭിവ്യക്തി മഹര്ഷി വേദവ്യാസനാൽ 18 പുരാണങ്ങളുടെ രൂപത്തിൽ ചെയ്യിച്ചത്.

ശ്രീ എന്നതിന് വിഷംഎന്നും അര്ഥം പറയുന്നു. അതോടൊപ്പം തന്നെ അമ്മ എന്ന അര്ഥം ഈ അര്ഥത്തിൽ യോജിപ്പിക്കുകയും ചെയ്യണം. ശിവൻ കണ്ഠത്തിൽ വിഷം ധരിച്ചിരിക്കുന്നു. ശിവനും ശക്തിയുമാകട്ടെ ഒന്നുതന്നെയാണ്. അതുകൊണ്ട് ശ്രീമാതാ എന്നത് പുരുഷവാചകം ആയിത്തീരുന്നു അതോ പോലെ ശ്രീമാതാ എന്നത് സ്ത്രീവാചകവുമാണ്. അതുകൊണ്ട് ശ്രീ എന്നത് ദേവീവിശേഷണവുമായിതീരുന്നു. ഒന്നുകൂടി വിശേഷമായി പറഞ്ഞാൽ ദേവിയുടെ ഒരു രൂപം അഥവാ ഭാവം പ്രകാശം അല്ലെങ്കിൽ വിമര്ശം ആണ്. ആ ദേവിയെ നാമസ്മരണ ചെയ്യുന്ന സമയം ആ ശക്തിയുടെ ഈ ഭാവത്തേയും കൂടി സ്മരിക്കേണ്ടതാണ്.

മഹാന്മാരായ പുരുഷന്മാർ, മഹത്തായ വസ്തുക്കൾ ഇവ പറയുമ്പോൾ ബഹുമാനരൂപമായി ആരംഭത്തിൽ ശ്രീ എന്ന് പ്രയോഗിക്കാറുണ്ട്.. ഉദാഹരണത്തിന് ശ്രീചക്രം, ശ്രീശൈലം, ശ്രീകൃഷ്ണ, ശ്രീഹരി എന്നിങ്ങനെ.

അമ്മേ നാരായണ.. ദേവീ നാരായണ.. ലക്ഷ്മീ നാരായണ ..ഭദ്രേ നാരായണ.

No comments:

Post a Comment