Monday, May 26, 2014

അദ്വൈതവേദാന്തം

ഓം
ഐന്ദ്രസ്യേവ ശരാസനസ്യ ദധതീ മദ്ധ്യേ ലലാടം പ്രഭാം
ശൌക്ലീം കാന്തിമനുഷ്ണഗോരിവ ശിരസ്യാതന്വതീ സർവതഃ
ഏഷാസൌ ത്രിപുരാ ഹൃദി ദ്യുതിരിവോഷ്ണാംശോസ്സദാഹസ്ഥിതാ
ഛിന്ദ്യാദ്വഃ സഹസാ പദൈസ്ത്രിഭിരഘം ജ്യോതിര്മയീ വാങ്മയീ.

നെറ്റിയുടെ നടുവിൽ പുരികങ്ങളുടെ മദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തിൽ ഇന്ദ്രനെ സംബന്ധിച്ച വില്ലിന്റെ എന്ന പോലെ ഇരിക്കുന്ന കാന്തിയെ ക്ലീം കാരാകരണ ധരിക്കുന്നവളായി, ശിരസ്സിൽ ദ്വാദശാന്തപദ്മത്തിൽ എല്ലായിടത്തും ചന്ദ്രന്റെ എന്ന പോലെ വെളുത്തിരിക്കുന്ന തേജസ്സിനെ സൌഃ കാരരൂപേണ പരത്തുന്നവളായി, ഹൃദയത്തിൽ അനാഹതചക്രത്തിൽ ഉദയത്തെ പ്രാപിച്ച സൂര്യന്റെ പ്രഭ, എന്ന പോലെ ഐംകാരരൂപേണ പ്രകാശിക്കുന്നവളായി, കേവലം ദ്യോതിസ്സായി കേവലം വാക് രൂപയായി മൂന്നു സ്ഥാനങ്ങളോട് അല്ലെങ്കിൽ മൂന്നു ബീജങ്ങളോടു കൂടിയവളായി ഇരിക്കുന്ന ആ ത്രിപുരാദേവി നിങ്ങളുടെ ആണവ മായീയ കാര്മഭേദേന മൂന്നുവിധമുള്ള പാപങ്ങളേ വേഗത്തിൽ എല്ലാകാലത്തും പിന്നെ ഉണ്ടാകാത്ത വിധത്തിൽ നശിപ്പിക്കട്ടെ.

യസ്യ ജ്ഞാനദയാസിന്ധോരഗാധസ്യാനഘാ ഗുണാഃ
സേവ്യതാമക്ഷയോ ധീരാഃ സ ശ്രിയൈ ചാമൃതായ ച. ശ്രീ ഗുരുഭ്യോ നമഃ.

എന്താണ് വേദാന്തം എന്നറിയുന്നതിനുമുന്പേ തന്നെ വേദത്തെ കുറിച്ചും അതിന്റെ വിഭാഗങ്ങളെകുറിച്ചും ഏകദേശധാരണയുണ്ടാകേണ്ടത് ആവശ്യമാണ്..

ലോകത്തിൽ എത്രയോ മതങ്ങളുണ്ട്.. ഗ്രന്ഥങ്ങളുണ്ട്, അവരെല്ലാം ഒരു ഗ്രന്ഥത്തെ ഭക്ത്യാദരപൂർവം വണങ്ങി സൂക്ഷിക്കുന്നു. നിങ്ങളുടെ മതഗ്രന്ഥമേത് എന്ന് ചോദിച്ചാൽ ക്രിസ്ത്യാനികൾ ബൈബിൾ എന്നും, മുഹമ്മദീയർ ഖുറാൻ എന്നും, ബൌദ്ധർ ത്രിപിടകം എന്നും, സിക്കുകാര്ക്ക് ഗുരുഗ്രന്ഥസാഹിബ് എന്നും പറയും. എന്നാൽ അഹങ്കാരത്തോടു കൂടി വൈദികമതം എന്നും അപൌരുഷേയം എന്ന് പറയുന്ന നമ്മളോടു ചോദിച്ചാലോ നാം പരിഭ്രമിച്ചുപോവുന്നു. മറ്റ് മതങ്ങളിൽ ബാല്യത്തിൽ തന്നെ മതത്തിനെ കുറിച്ച് ജ്ഞാനം അവര്ക്ക് ലഭിക്കുന്നുണ്ട് എന്നാൽ ഇവിടെയാകട്ടെ ഇങ്ങിനെ മതമെന്താണ് എന്നോ അതിലെ പ്രധാനഗ്രന്ഥങ്ങളെന്തെന്നോ പഠിപ്പിക്കുന്നില്ല.. ബാല്യത്തിലെ പഠിക്കുമ്പോൾ അത് മനസ്സിലുറക്കും. വലുതായാലും നമ്മുടെ നാടിന്റെ വിശേഷമായ അദ്ധ്യാത്മശാസ്ത്രങ്ങളെ നാം പുറം തള്ളുന്നു, മില്ട്ടനും വേര്ഡ്സ് വര്ത്തും എന്തെഴുതി എന്ന് നമുക്കറിയാം, ഭവഭൂതി യോ ബാണഭട്ടനോ എന്തെഴുതി എന്ന് ചോദിച്ചാൽ അതറിയില്ല. വ്യാസൻ ആരാ എന്ന് ചോദിച്ചപ്പോൾ ഒരു കുട്ടിയുടെ മറുപടി, പുസ്തകത്തിൽ കണ്ടിട്ടുണ്ട് ഒരു ആനയുടെ കൂടെ ഉള്ള ആളല്ലെ എന്ന് ചോദിക്കുന്ന വിദ്യാഭ്യാസത്തിന്റെ ദുര്ഗതി.

ചോദിച്ചാൽ ചിലരു ചോദിക്കുക ഇത് വായിച്ചാൽ പണ കിട്ടുമോ എന്നാണ്.. അതുകൊണ്ടാണ ഈ ഗതി വന്നതും. മതത്തിൽ പ്രതിപ്രയോജനം നോക്കിയല്ല ഒന്നും ചെയ്യേണ്ടത് മതം തന്നെയാണതിന്റെ പ്രയോജനം. ഇത് മനസ്സിലാകാത്തത് മതത്തിന്റെ യഥാര്ഥ അര്ഥം മനസ്സിലാകാത്തതുകൊണ്ടാണ്.

എന്തിനാണ് മതം.. മതാചാര്യൻ പറയുന്നത് എന്തിന് നാം കേൾക്കണം.. തീര്ഥസ്നാനങ്ങളും മഹാക്ഷേത്രങ്ങളും അദ്ധ്യാത്മികഗ്രന്ഥങ്ങളുമൊക്കെ നമുക്ക് ശാന്തി ലഭിക്കുന്നതിനാണ്.. ഈ ശാന്തി നേടാനുള്ള വഴിയേയാണ് മതമെന്ന് പറയുന്നത്..ഇതിന് വേണമെങ്കിൽ ധര്മം എന്നും പറയാം.. ശ്രേയസ്സിനു സാധനമായിരിക്കുന്ന ധര്മം അതുതന്നെ മതം.

ലോകക്ഷേമത്തിനു ആചരിക്കുന്നതു ധര്മം. അതു തന്നെ ഫലേച്ഛയില്ലാതെ ചെയ്താൽ മോക്ഷസാധനയുമാകുന്നു. അതാണ് മതം. ശാസ്ത്രങ്ങളിൽ സാധാരണയായി മതത്തെ ധര്മം എന്നാണ് പറയുക . ജീവിതം പൂര്ണമാകാനുള്ള മാര്ഗങ്ങൾ പറഞ്ഞുതരുന്നതാകയാൽ ഇവയെ ധര്മപ്രമാണങ്ങളെന്നും പറയുന്നു. പ്രമാണം എന്ന് പറഞ്ഞാൽ ആധികാരികമായത് എന്നര്ഥം. ധര്മത്തെ എടുത്തുപറയുന്ന 14 ശാസ്ത്രങ്ങൾ അതായത് ആധാരഗ്രന്ഥങ്ങളുണ്ട്. പുരാണ ന്യായ മീമാംസാ ധര്മശാസ്ത്ര അംഗമിശ്രിതഃ, വേദാഃ സ്ഥാനാനി വിദ്യാനാം ധര്മസ്യ ച ചതുര്ദ്ദശ. വിദ് എന്നാൽ അറിയുക എന്നര്ഥം. സത്യമായ തത്ത്വത്തെ അറിയുന്നതിന് നമ്മെ സഹായിക്കുന്ന ജ്ഞാനഗ്രന്ഥങ്ങളാണ് വിദ്യ. അറിവ് എന്നതുകൊണ്ട് പലതരം വിഷയങ്ങളെ അറിയൽ എന്നല്ല അര്ഥം, സത്യത്തെ അറിയിച്ചു തരുന്ന അറിവാണ് വിദ്യയിൽ ഉൾപ്പെടുന്നത്. അറിവു നൽകുന്നതാകയാൽ ഈ പതിനാലിനേയും വിദ്യാസ്ഥാനങ്ങളെന്നും പറയുന്നു. അറിവിന്റെ ഇരിപ്പിടം എന്നര്ഥം.

നാലുവേദങ്ങൾ അതായത് ഋക് യജു സാമ അഥവങ്ങളായ നാലു വേദങ്ങൾ, വേദങ്ങളുടെ ആറ് അംഗങ്ങൾ അതായത് ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്, ജ്യോതിഷം എന്നിവയും, മീമാംസ, ന്യായം, പുരാണം, ധര്മശാസ്ത്രം എന്നിവയാണ് ഈ പതിനാലെണ്ണം. ഇനി ആയുർവേദോ ധനുർവേദോ ഗാന്ധർവശ്ചേതി തേ ത്രയഃ. അര്ഥശാസ്ത്രം ചതുര്ഥഞ്ച വിദ്യാ ഹ്യഷ്ടാദശൈവ താഃ. അതായത് ഈ പതിനാലിന്റെ കൂടെ ആയുർവേദം, ധനുർവേദം, ഗാന്ധർവവേദം, അര്ഥശാസ്ത്രം ഇവ ചേര്ക്കുമ്പോൾ 18 വിദ്യകൾ ആകുന്നു. അതായത് അഷ്ടാദശവിദ്യകൾ. ധര്മാധര്മത്തേയും ജീവിതം പൂര്ണമാക്കാനുള്ള സാധനകളുമാണ് ഇവ. ഇവയെ തന്നെ പൊതുവായി ശാസ്ത്രങ്ങളെന്നും പറയുന്നു. ഇവയിൽ വേദത്തിനാണ് പ്രാധാന്യം കാരണം നാലുവേദങ്ങളെ കേന്ദ്രമാക്കിയാണ് മറ്റുവിദ്യകൾ പത്തും ഉണ്ടായത്. ഈ 14 വിദ്യകളും ഒപ്പം തന്നെയുള്ള 4 ഉപവിദ്യകളും ചേര്ത്ത് 18 വിദ്യകളെ നമ്മുടെ പ്രധാന മതശാസ്ത്രഗ്രന്ഥങ്ങളെന്ന് പറയുന്നു.

1 comment:

  1. Excellent.അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
    ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
    ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.
    ഓം! ശാന്തി! ശാന്തി! ശാന്തിഃ!

    ഓം ശം നോ മിത്രഃ ശം വരുണഃ । ശം നോ ഭവത്വര്യ ।

    ശം ന ഇന്ദ്രോ ബ്രിഹസ്പതിഃ । ശം നോ വിഷ്ണുരുരുക്രമഃ ।
    നമോ ബ്രഹ്മണേ | നമസ്തേ വായോ । ത്വമേവപ്രത്യക്ഷം ബ്രഹ്മാസി ।
    ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി । ഋതം വദിഷ്യാമി സത്യം വദിഷ്യാമി ।
    തന്മാവതു । തദ്വക്താരമവതു അവതുമം । അവതു വക്താരം ।
    ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !

    പ്രഥമാനുവകത്തിൽ ഭിന്നഭിന്ന ശക്തികളുടെ അധിഷ്ടിതാവായ പരബ്രഹ്മ പരമേശ്വരനെ ഭിന്നങ്ങളായ രൂപങ്ങളിലും നാമങ്ങളിലും സ്തുതിച്ചുകൊണ്ട് അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നു.ആദിഭൗതിക,ആധ്യാത്മിക,ആദിദൈവിക ശക്തിയുടെ രൂപത്തിലും അതേപോലെ അവയുടെ അധിഷ്ടിതാക്കളായ മിത്രൻ,വരുണൻ,മുതലായ ദേവതകളുടെ രൂപത്തിലും യാതൊന്നു അഖിലത്തിന്റെയും ആത്മാവ് അന്തര്യാമിയായ പരമേശ്വനായിരിക്കുന്നുവോ അദ്ദേഹം എല്ലാപ്രകാരത്തിലും നമുക്ക് കല്യ്യാണമായിരിക്കേണമേ.എല്ലാത്തിന്റെയും അന്തര്യാമിയായ ആ ബ്രഹ്മത്തെ നമസ്കരിക്കുന്നു.

    ഭദ്രം കർണേണഭിഃ ശ്രുണയാമ ദേവാഃ | ഭദ്രം പസ്യേമാക്ഷഭിർയജത്രാഃ
    സ്ഥിരൈരംഗൈസ്തുഷ്ടു വാംസ സ്തനൂഭിഃ | വ്യശേമ ദേവഹിതം യദായുഃ |

    നന്മനിറഞത് ചെവികൾകൊണ്ട് കേൾക്കുമാറാകട്ടെ,
    നന്മനിറഞത് കണ്ണുകൾ കൊണ്ടുകാണുമാറാകട്ടെ
    ആര്യോഗ്യമുള്ള ശരീരാവയവങ്ങളാൽ ആയുസ്സുള്ളിടത്തോളം ദൈവഹിതങ്ങളായ കർമങ്ങളനുഷ്ഠിക്കാൻ ഇടവരട്ടെ.

    ReplyDelete