Friday, October 24, 2014

വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍


ദുര്‍ലഭം ത്രയമേവൈതത് ദൈവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷത്വം മഹാപുരുഷസംശ്രയ: (വിവേക ചൂഡാമണി)
പുണ്യപാപകര്‍മ്മങ്ങളുടെ ഫലം അനുഭവിക്കുവാനാണ് മനുഷ്യനായി ജനിക്കുന്നത്. അതുകൊണ്ട് എല്ലാ മനുഷ്യര്‍ക്കും പുണ്യഫലമായി സുഖവും പാപഫലമായി ദുഖവും അനുഭവിച്ചേ മതിയാകൂ. എന്നാല്‍ മനുഷ്യ ജന്മത്തിന് ഒരു മേന്മയുണ്ട്.

യഥാദര്ശേ തഥാത്മനി യഥാ സ്വപ്നേ തഥാ പിതൃലോകേ
യഥാപ്സു പരീവ ദദൃശേ തഥാ ഗന്ധര്‍വലോകേ
ഛായാതപയോരിവ ബ്രഹ്മലോകേ (കഠോപനിഷത്) എന്നാണു ശ്രുതി. കണ്ണാടിയില്‍ എപ്രകാരം വസ്തുക്കള്‍ പ്രതിബിംബിക്കുന്നുവോ അപ്രകാരം ജ്ഞാനസ്വരൂപനായ ഈശ്വരന്‍ അന്ത:ക്കരണത്തില്‍ പ്രതിബിംബിക്കുന്നു. നിര്‍മ്മലമായ കണ്ണാടിയില്‍ വസ്തുവിന്റെ പ്രതിബിംബം വ്യക്തമായിരിക്കും. കണ്ണാടി മലിനമാണെങ്കില്‍ പ്രതിബിംബം അവ്യക്തമായിരിക്കും. അതുപോലെ അന്ത:ക്കരണം നിര്‍മ്മലമാണെങ്കില്‍ ഈശ്വരപ്രതിബിംബം സലക്ഷണമായിരിക്കും. മലിനമാണെങ്കില്‍ പ്രതിബിംബം അവ്യക്തമായിരിക്കും. അന്തക്കരണത്തില്‍ മാലിന്യം വിഷയവാസനകളാണ്. വിഷയവാസനകള്‍ അന്ത:ക്കരണത്തെ എപ്പോഴും ബാഹ്യവിഷയാഭിമുഖമായി വിക്ഷേപിപ്പിക്കുക തന്നെ ചെയ്യും

ഇഹചേദവേദീദഥ സത്യമസ്തി
നചേദിഹാവേദീന്മഹതീ വിനഷ്ടി (കേനോപനിഷത്ത്)

ഈ ജീവിതത്തില്‍ തന്നെ ഈശ്വരതത്വം ബോധിക്കാന്‍ സാധിച്ചാല്‍ ജീവിതം സഫലമാകും. അല്ലെങ്കില്‍ നഷ്ടം വളരെ വലുതാണ് എന്ന് ശ്രുതി നിര്‍ദ്ദേശിക്കുന്നു. മോചിക്കുവാനുള്ള ആഗ്രഹമാണ് മുമുക്ഷുത്വം. മോചിക്കേണ്ടത് ജീവസൃഷ്ടമായ പ്രപഞ്ചത്തില്‍ നിന്നാണ്. ജീവന്‍ സ്വയം സൃഷ്ടിച്ചു വച്ചിരിക്കുന്ന ബന്ധനങ്ങളില്‍ നിന്നും മോചിക്കുമ്പോഴാണ് തന്റെ യഥാര്‍ത്ഥ സ്വരൂപം ബോധിക്കാന്‍ സാധിക്കുന്നത്.
മനുഷ്യന്റെ എല്ലാ ഇന്ദ്രിയങ്ങളെയും ബാഹ്യവിഷയങ്ങളെ മാത്രം അറിയാന്‍ കഴിയുന്ന വിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.അതുകൊണ്ട് അന്തരാത്മചൈതന്യമായി സ്വയം പ്രകാശമാനമായിരിക്കുന്ന ഈശ്വരനെ അറിയാന്‍ സാധിക്കുന്നില്ല. ബഹിര്‍മുഖമായി മാത്രം വര്‍ത്തിക്കുന്ന ഇന്ദ്രിയങ്ങളെയും അന്ത:ക്കരണത്തെയും ക്രമേണ വിഷയങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചു സാന്ദ്രാനന്ദാവബോധസ്വരൂപമായി അന്തരാത്മാവായിരിക്കുന്ന ഈശ്വരതത്വത്തെ സാക്ഷാത്കരിക്കാനുള്ള പദ്ധതികളാണ് മഹര്‍ഷീശ്വരന്മാര്‍ വര്‍ണ്ണാശ്രമധര്‍മ്മങ്ങളിലൂടെ ബോധിപ്പിച്ചിരിക്കുന്നത്. ശ്രുതിപ്രസിദ്ധമായ വിധികളെല്ലാം തന്നെ മനുഷ്യനെ നേരിട്ടോ പരമ്പരയായോ ഈശ്വരസാക്ഷാത്കാരത്തിലേക്ക് നയിക്കുന്നതാണ്. പുരുഷാര്‍ത്ഥങ്ങള്‍-ജീവിതം പ്രയോജനമുള്ളതാക്കാന്‍ വേണ്ട സാധനങ്ങള്‍-നാലാണ്. അവ ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം ഇവയാണ്. ഇവയില്‍ മോക്ഷമാണ് പരമപുരുഷാര്‍ത്ഥം.

"ജഗത:സ്ഥിതികാരണം പ്രാണിനാം സാക്ഷാദ്‌ അഭ്യുദയനി:ശ്രേയസഹേതു സ: ധര്‍മ്മം" എന്ന് ആചാര്യപാദര്‍ ധര്‍മ്മത്തെ നിര്‍വചിച്ചിരിക്കുന്നു. ഈ ധര്‍മ്മം അനുഷ്ഠിക്കേണ്ടത് വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ പാലിച്ചു കൊണ്ടാണ്. ഇന്ന് വര്‍ണ്ണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ ശാസ്ത്രീയാടിസ്ഥാനം എന്തെന്നറിയാതെ ചന്ദ്രഹാസമിളക്കുന്നവരുണ്ട്. വര്‍ണ്ണം ജാതിവ്യവസ്ഥയല്ല.ഓരോരുത്തരുടെയും ഗുണഘടനയ്ക്കനുസരിച്ചു സ്വാഭാവികമായി ഉള്ളതാണു.
 എല്ലാ പ്രാണികളിലും സത്വം രജസ്സ് തമസ്സ് എന്നീ മൂന്നു ഗുണങ്ങള്‍ ഉണ്ട്.എന്നാല്‍ അവയില്‍ ഏതിനാണോ പ്രാധാന്യം അതനുസരിച്ചായിരിക്കും പ്രവൃത്തി. സത്വപ്രധാനിക്ക് ഇന്ദ്രിയമനോനിയന്ത്രണം, തപസ്സ്, ശൌചം, ക്ഷമ, ഋജുത്വം, ജ്ഞാനം, വിജ്ഞാനം, ആസ്തിക്യം മുതലായവയോടു കൂടിയ കര്‍മ്മങ്ങള്‍ മാത്രമേ സ്വാഭാവികമായി ചെയ്യാന്‍ സാധിക്കൂ. അദ്ദേഹം ബ്രാഹ്മണനാണ്. രാജസപ്രധാന സാത്വികതാമസഗുണമുള്ളവര്‍ക്ക് ശൌര്യം, കര്‍മ്മനിപുണത, ധര്‍മ്മയുദ്ധങ്ങളില്‍ നിന്നും പിന്തിരിയാതിരിക്കുക, ദാനം, നിയന്ത്രണം മുതലായവയോടു കൂടിയ കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. അദ്ദേഹം ക്ഷത്രിയനാണ്. രാജസപ്രധാന താമസസാത്വികഗുണമുള്ളവര്‍ക്ക് കൃഷി വാണിജ്യം ഗോരക്ഷ തുടങ്ങിയവയിലായിരിക്കും അഭിരുചി. അവര്‍ വൈശ്യരാണ്. താമസപ്രധാനിക്ക് പരിചര്യാത്മകമായ കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. മനുഷ്യരുടെ ഗുണമനുസരിച്ച് സ്വാഭാവികമായി സ്വാഭാവികമായി സ്വീകരിക്കുന്ന കര്‍മ്മമാണ് വര്‍ണ്ണം കൊണ്ട് വൈദികകാലത്ത്‌ ഉദ്ദേശിച്ചിട്ടുള്ളത്. ഒരേ അച്ഛനും അമ്മയ്ക്കും നാല് വര്‍ണ്ണത്തില്‍ പെട്ട മക്കള്‍ ഉണ്ടായിരുന്നു എന്നും അവര്‍ യാതൊരു ഉച്ചനീചത്വവുമില്ലാതെ കഴിഞ്ഞിരുന്നു എന്നും വേദത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയും. ഗുണഘടന അനുസരിച്ചേ മനുഷ്യന് കര്‍മ്മം ചെയ്യുവാന്‍ സാധിക്കൂ. അതാണ്‌ വ്യക്തിയുടെയും സമൂഹത്തിന്റെയും സുസ്ഥിതിക്കും അഭിവൃദ്ധിക്കും യോജിച്ചതും .

സ്വധര്‍മ്മമനുഷ്ഠിച്ച്‌ ലൗകികവും ആദ്ധ്യാത്മികവുമായ അഭിവൃദ്ധിയെ പ്രാപിക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം ഇവയാണ് ആശ്രമങ്ങള്‍. ബ്രഹ്മചര്യം വിദ്യാഭ്യാസ കാലഘട്ടമാണ്. പണ്ട് വേദങ്ങളും വേദാംഗങ്ങളുമായിരുന്നു    പാഠ്യവിഷയങ്ങള്‍.
അഷ്ടാംഗവിധമൈഥുനത്യാഗത്തോടു കൂടിയ വേദപഠനം വ്രതമായി ആചരിക്കുകയാണ് ബ്രഹ്മചര്യാശ്രമത്തില്‍ ചെയ്യേണ്ടത്‌. അവിടെ സകല ധര്‍മ്മങ്ങളും പഠിച്ചു തനിക്ക് അനുയോജ്യമായ ധര്‍മ്മം തെരഞ്ഞെടുക്കണം. ബ്രഹ്മചര്യം സമാപിച്ചാല്‍ തനിക്ക് അനുരൂപയായ സഹധര്‍മിണിയെ സ്വീകരിച്ചു ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കാം. കൂടെ ധര്‍മ്മമനുഷ്ഠിക്കുന്നവളാണല്ലോ സഹധര്‍മ്മിണി. ഗൃഹസ്ഥാശ്രമി തന്റെയും തന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും അഭ്യുദയത്തിനും നിശ്രേയസ്സിനും വേണ്ട കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്. അഗ്നിഹോത്രം, തപസ്സ്, സത്യം, വേദപഠനം, പാഠനം, അതിഥിസത്കാരം, വൈശ്വദേവം മുതലായ ഇഷ്ടകര്‍മ്മങ്ങളും, കിണര്‍, തടാകം, ദേവാലയം, ഉദ്യാനം, മുതലായവ നിര്‍മ്മിക്കുക അന്നദാനം നടത്തുക തുടങ്ങിയ പൂര്‍ത്ത കര്‍മ്മങ്ങളും തന്നെ ആശ്രയിക്കുന്നവരെ സംരക്ഷിക്കുക ഒന്നിനെയും ഹിംസിക്കാതിരിക്കുക മുതലായ ദത്ത കര്‍മ്മങ്ങളും ഗൃഹസ്ഥാശ്രമി അനുഷ്ഠിക്കേണ്ടതാണ്. സ്വാദ്ധ്യായവും പ്രവചനവും സ്വധര്‍മ്മമായിത്തന്നെ ഗൃഹസ്ഥാശ്രമിയും അനുഷ്ഠിക്കണം. ലൌകികഭോഗങ്ങള്‍ അനുഭവിച്ചു ഒരിക്കലും പൂര്‍ണ്ണ തൃപ്തിയുണ്ടാകുകയില്ല എന്ന് മനസ്സിലാക്കുന്ന ഗൃഹസ്ഥാശ്രമിക്ക് ക്രമേണ ഭോഗ്യവിഷയങ്ങളില്‍ വിരക്തി ഉണ്ടാകും. തന്റെ മകന് ഒരു കുട്ടി ഉണ്ടായാല്‍ മകനെ ഗൃഹഭാരം ഏല്‍പ്പിച്ചു വാനപ്രസ്ഥം ചെയ്യണം. അവിടെ ആധ്യാത്മിക സാധനകള്‍ തീവ്രമായി അനുഷ്ഠിച്ച്‌ പൂര്‍ണ്ണവിരക്തനായാല്‍ സംന്യാസാശ്രമം സ്വീകരിക്കാം. എന്നാല്‍ പൂര്‍ണ്ണവിരക്തിയും മോക്ഷേഛയും ഉള്ള ഒരാള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും സംന്യാസം സ്വീകരിക്കാം.
ബ്രഹ്മചര്യാദ്വാ ഗൃഹാദ്വാ വനാദ്വാ യദഹരേവ വിരേജത് തദഹരേവ പ്രവ്രജേത് എന്നും വിധിയുണ്ട്.
സംന്യാസം സ്വീകരിക്കുന്ന ഒരാള്‍ ജീവസൃഷ്ടമായ പ്രപഞ്ചത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിക്കത്തക്ക സാധനാക്രമങ്ങള്‍ പാലിക്കണം എന്നാണ് യതിധര്‍മ്മം വിധിക്കുന്നത്. താന്‍ തന്നെ സൃഷ്ടിച്ചു തനിക്ക് തന്നെ ബന്ധനമായിത്തീര്‍ന്ന പ്രപഞ്ചത്തില്‍ നിന്നും വിവേകപൂര്‍വ്വം മോചിച്ചു തന്റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുകയെന്നതാണ് മോക്ഷം. “മുക്തിര്‍ ഹിത്വാന്യഥാഭാവം സ്വരൂപേണ വ്യവസ്ഥിതി “ എന്ന് ഭാഗവതവും മുക്തിയെ നിര്‍വചിച്ചിട്ടുണ്ട്. ഒരു ജീവന് സമ്പാദിക്കാവുന്നതില്‍ വച്ച് ഏറ്റവും മഹത്തായ ഈ സ്ഥിതി പരമശാന്തിസ്വരൂപമാണ്‌. ഈ അവസ്ഥയില്‍ എത്തിച്ചേരാന്‍ വേണ്ട മാര്‍ഗ്ഗദര്‍ശനം ചെയ്യുന്ന ജ്ഞാനികളും തത്വദര്‍ശികളുമായ ആചാര്യന്മാരാണ് മഹാപുരുഷന്മാര്‍.
ഈ അവസ്ഥയില്‍ എത്തിച്ചേരുവാന്‍ കഠിനമായ പ്രയത്നം തന്നെ വേണം. ഫലത്തിന്റെ ഔത്കൃഷ്ട്യമനുസരിച്ചു മാര്‍ഗ്ഗവും കഠിനമായിരിക്കുമല്ലോ. ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥം എന്ന് ശ്രുതിയിലും “യത്തദഗ്രേ വിഷമിവ പരിണാമേമൃതോപമം” എന്ന് സ്മൃതിയിലും പറയുന്നുണ്ട്. എന്നാല്‍ ഇന്ന് യാതൊരു അധികാരിതയുമില്ലാതെ സ്ഥാനവും സമ്പത്തും മാത്രം ആഗ്രഹിച്ചു അനേകം പേര്‍ സംന്യാസം സ്വീകരിക്കുന്നുണ്ട്. സംന്യാസത്തിന്റെ അംഗം എന്ന നിലയില്‍ കാവി സ്വീകരിക്കുന്നുണ്ടെങ്കിലും ഭോഗാസക്തിയുള്ളതുകൊണ്ട് ജ്ഞാനം സംന്യാസലക്ഷണം എന്ന പ്രമാണമനുസരിച്ച് ബ്രഹ്മവിദ്യാസമ്പാദനത്തിനു പരിശ്രമിക്കാതെ എപ്പോഴും ഭോഗ്യവിഷയങ്ങളില്‍ തന്നെ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. അങ്ങനെയുള്ള കാവിവസ്ത്രധാരികള്‍ ഇന്നു പലേ ആശ്രമങ്ങളുടെയും ഭരണസാരഥ്യം വഹിച്ച് അവിടുത്തെ ആധ്യാത്മികസംസ്കാരത്തെ ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇത് ഹൈന്ദവധര്‍മ്മത്തോടും മോക്ഷപ്രാപ്തിക്കു “പാരിപാടികങ്ങളായ പരിശീലനങ്ങള്‍” നല്‍കാന്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ആചാര്യന്മാരോടും ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ്. ആധ്യാത്മികജിജ്ഞാസയോടെ സംന്യാസാശ്രമത്തില്‍ ചെല്ലുന്നവര്‍ക്ക് നിരാശരായി മടങ്ങിപ്പോകേണ്ടി വരുന്നത് ഇന്നത്തെ ആശ്രമങ്ങളുടെ ശോച്യാവസ്ഥ തന്നെയാണ്.


Monday, October 13, 2014

ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ ..തത്ത്വം...




ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവന്മാരെയാണല്ലോ ത്രിമൂര്‍ത്തികളായി ഹിന്ദുമതം പഠിപ്പിക്കുന്നത്.  ബ്രഹ്മാവിന് നാല്തല, വിഷ്ണുവിന് നാല് കൈയ്യ്, ശിവനാകട്ടെ കഴുത്തില് പാമ്പ്, തലയില് ജഢ. എന്തുകോലങ്ങളാണല്ലേ? ഇതൊക്കെ വിശ്വസിക്കാനാകുന്നതാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഉത്തരമുണ്ടോ? നിങ്ങളുടെ കുട്ടികള്‍ ചോദിച്ചാലെന്താണ് ഉത്തരം പറയുക?

യഥാര്‍ത്ഥത്തില്‍ മനസ്സ്, ബുദ്ധി, ബോധം എന്നിവയാണ് യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവരൂപങ്ങള്‍ പ്രതിനിധീകരിക്കുന്നത് എന്ന് ആചാര്യന്മാര്‍ പറയുന്നു.

ആദ്യം ബ്രഹ്മാവിനെക്കുറിച്ച് നോക്കാം. ബ്രഹ്മാവാണ് സൃഷ്ടികര്‍ത്താവ് എന്നാണല്ലോ പറയുന്നത്. അതുകൊണ്ടാണ് ബ്രഹ്മാവ് മനസ്സിനെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നതും. എന്തെന്നാല്‍ എല്ലാ സൃഷ്ടിയും ആദ്യം നടക്കുന്നത് നമ്മുടെ മനസ്സിലല്ലേ.

ഞാനൊരു വീടുണ്ടാക്കണമെന്ന് കരുതുന്നുവെന്നിരിക്കട്ടെ. ആദ്യം ആ വീട് എങ്ങനെയുണ്ടാകണമെന്ന് എന്‍റെ മനസ്സാണ് സൃഷ്ടിക്കുന്നത്. മനസ്സില്‍ ഞാന്‍ രൂപകല്പന ചെയ്ത വീടാണ് ഞാന്‍ നിര്‍മ്മിക്കുക. അപ്പോള്‍ നിര്‍മ്മാണം അതായത് സൃഷ്ടി ആദ്യം ഉണ്ടാകുന്നത് നമ്മുടെ മനസ്സിലാണ്. ഒരു കുഞ്ഞ് ആദ്യം സൃഷ്ടിക്കപ്പെടുന്നത് മാതാപിതാക്കളുടെ മനസ്സിലാണ്. അവരുടെ മനസ്സിലുണ്ടായ ആ സൃഷ്ടിയാണ് പിന്നീട് കാമ-ഗര്‍ഭധാരണപ്രക്രിയകളിലൂടെ കുഞ്ഞായി പുറത്തേക്ക് വരുന്നത്. അതുകൊണ്ടാണ് മനസ്സ് ശാന്തവും സന്തോഷത്തോടെയുമിരിക്കുന്ന സമയത്ത് ലൈഗിംകബന്ധത്തിലേര്‍പ്പെടണം എന്ന് പറയുന്നത്. ഒരു നല്ല കുഞ്ഞ് ജനിക്കണമെന്ന അതിയായ ആഗ്രഹം മാതാപിതാക്കളുടെ മനസ്സിലുണ്ടാകണം. കാമത്തെ ദൈവീകമായി കാണാനുള്ള ശേഷിയുണ്ടാകണം. അപ്പൊഴേ സത്വഗുണമുള്ള കുഞ്ഞുങ്ങളുണ്ടാകൂ. പക്ഷെ ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അബദ്ധത്തിലാണ്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കുട്ടികള്‍ വഴിതെറ്റിപ്പോവുകയും ചെയ്യുന്നു. ഇത്രയുമൊക്കെ പറഞ്ഞത് സൃഷ്ടി നടക്കുന്നത് മനസ്സിന്‍റെ ഭാവനയ്ക്ക് അനുസരിച്ചാണ് എന്ന് മനസ്സിലാക്കാനാണ്. അതായത് ബ്രഹ്മാവ് മനസ്സ് തന്നെ.

ബ്രഹ്മാവിന് നാല് തലകളൊക്കെ സങ്കല്പിച്ചിരിക്കുന്നത് സൃഷ്ടിക്ക് ദിക്കുകളോ, അതിരുകളോ ഇല്ല, എല്ലായിടത്തും സൃഷ്ടി നടക്കുന്നു എന്ന് സൂചിപ്പിക്കാനാണ്.
സൃഷ്ടി ബ്രഹ്മാവാണെങ്കില്‍ സ്ഥിതിയാണ് വിഷ്ണു. നിലനില്പ്. ഈ സമൂഹത്തില്‍ നിലനിന്നുപോകണമെങ്കില്‍ നമുക്ക് ആദ്യം വേണ്ടത് ശരിയും തെറ്റും മനസ്സിലാക്കാനുള്ള ബുദ്ധിയാണ്. അതെ. വിഷ്ണു ബുദ്ധിയാണ്.

ഒരുപാട് ജോലികള്‍ ഒന്നിച്ച് പറയുമ്പോ നാം ചോദിക്കാറില്ലേ, 'എനിക്കെന്താ നാല് കൈയ്യുണ്ടോ' എന്ന്? നിലനില്പ് കര്‍മ്മാധിഷ്ഠിതമാണ്. വിഷ്ണുവിന്‍റെ നാല് കൈകള്‍ നിലനില്പിന് ആവശ്യമായ കര്‍മ്മനിരതയെ സൂചിപ്പിക്കുന്നു.

ഇനി ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തെ പരമശിവനെ മനസ്സിലാക്കാം. ഭൌതിക സുഖങ്ങളില്‍ നിന്ന് വേറിട്ട പരമാത്മ ബോധമാണ് പരമശിവന്‍. സംഹാര മൂര്‍ത്തിയാണ് ശിവനെന്നാണ് പറയാറ്. നമ്മുടെ ഭൌതിക സുഖലോഭമോഹങ്ങളെ സംഹരിക്കുമ്പോഴാണ് പരമാത്മ ബോധമുണ്ടാകുന്നത്. പരമേശ്വരന്‍ ശ്മശാനത്തില്‍ വസിക്കുന്നുവെന്ന് പറയുന്നത് ആത്മാവ് ശരീരത്തെ വെടിഞ്ഞ്, ശരീരബോധം മുഴുവനായും നശിക്കുന്ന സ്ഥലമാണ് ശ്മശാനം എന്നുള്ളതുകൊണ്ടാണ്.

പഞ്ചഭൂതങ്ങളേയും പ്രതിനിധീകരിച്ചാണ് ശിവന്‍റെ ശരീരത്തെ ഋഷിവര്യന്മാര്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ചന്ദ്രന്‍ ആകാശത്തേയും, തലയില്‍ നിന്നുമൊഴുകുന്ന ഗംഗാനദി വെള്ളത്തേയും, തൃക്കണ്ണ് അഗ്നിയേയും, കാറ്റിലാടുന്ന ജഡകള്‍ വായുവിനേയും, കഴുത്തിലും, കയ്യിലുമരിക്കുന്ന ഉരഗങ്ങള്‍ ഭൂമിയേയും പ്രതിനിധാനം ചെയ്യുന്നു.

ഇനി ത്രിമൂര്‍ത്തികളുടെ ഭാര്യമാരെ ക്കുറിച്ച് നോക്കാം.

സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിന്‍റെ ഭാര്യയാണ് സരസ്വതി എന്നാണല്ലോ പറയാറ്. സരസ്വതിദേവി അറിവിന്‍റെ ദേവതയാണ്. അറിവാണ് സൃഷ്ടിയുടെ ഭാര്യ. അറിവില്ലാതെ സൃഷ്ടിയുണ്ടാകില്ല.

ഉദാഹരണം പറഞ്ഞാല്‍, ടി.വി സൃഷ്ടിച്ച ശാസ്ത്രജ്ഞന് ടി.വി എങ്ങനെയുണ്ടാവണം എന്ന അറിവില്ലാതെ ടി.വി സൃഷ്ടിക്കുക സാധ്യമല്ല. ഒരു കോഴി, മുട്ടയിട്ട്, അതിന് അടയിരുന്ന് കോഴിക്കുഞ്ഞിനെ സൃഷ്ടിച്ചെടുക്കുന്നതും അറിവ്തന്നെയാണ്. മുട്ടയിടാനുള്ള സമയമാകുമ്പോള്‍ കുരുവികള്‍ മനോഹരമായ കൂടുണ്ടാക്കുന്നതും അറിവുകൊണ്ടാണ്. എന്ത് സൃഷ്ടിക്കുവാനും അറിവുണ്ടാകണം. അറിവില്ലാത്തിടത്ത് സൃഷ്ടിയുണ്ടാകില്ല. ഈ പോസ്റ്റ് സൃഷ്ടിക്കുന്നത് അല്ലെങ്കില്‍ എഴുതുന്നത് തന്നെ ഇത് എഴുതാനുള്ള അറിവുള്ളതുകൊണ്ടല്ലേ?

വിഷ്ണുവിന്‍റെ ഭാര്യയാണ് ലക്ഷ്മി. നിലനില്പിന് പണം ആവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ. സര്‍വ്വാഭരണ വിഭൂഷിതയായാണ് ലക്ഷ്മീദേവിയെ സങ്കല്പിച്ചിട്ടുള്ളത്. ബുദ്ധിയുള്ളവന്‍റെ കൂടെയേ ലക്ഷ്മി ഉണ്ടാവുകയുള്ളൂ.
പാര്‍വ്വതീദേവി അല്ലെങ്കില്‍ ദുര്‍ഗ്ഗാഭഗവതി സര്‍വ്വൈശ്വര്യത്തെക്കുറിക്കുന്നവളാണ്. ലൌകിക സുഖങ്ങളെ സംഹരിച്ച് പരമാത്മബോധത്തിലെത്തിയ ഒരാള്‍ക്ക് സര്‍വ്വ ഐശ്വര്യങ്ങളുമുണ്ടാകുന്നു.

പരമശിവനെ മാത്രം നാം കുടുംബസമേതം ആരാധിക്കുന്നു. ശിവ പാര്‍വ്വതിമാരുടെ മക്കളായ ഗണേശനേയും, മുരുകനേയും നാം ആരാധിക്കുന്നു. ഇതിനുപുറകിലും ഒരു തത്ത്വമുണ്ട്. ഗണപതി ഭഗവാന്‍ സിദ്ധിയെ സൂചിപ്പിക്കുന്നു. സിദ്ധി വിനായകനെന്ന് പറയാറില്ലേ. മുരുകനാകട്ടെ പരമമായ ജ്ഞാനത്തെ സൂചിപ്പിക്കുന്നു. ജ്ഞാനപ്പഴം നീയേ മുരുകാ എന്ന് കേട്ടിട്ടില്ലേ.
അതായത്. പരമാത്മബോധത്തിലെത്തിയ , പരമേശ്വരനിലയിലെത്തിയ ഒരാള്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും , സിദ്ധിയും , ജ്ഞാനവുമുണ്ടാകുന്നു എന്നര്‍ത്ഥം.

ഗുരുപരമ്പരക്ക് പ്രണാമം.

Wednesday, October 8, 2014

പാലാഴിമഥനവും കാളകൂട വിഷവും.

പാലാഴിമഥനവും   കാളകൂട വിഷവും.


നാമെല്ലാവരും മുത്തശ്ശികഥകളിലൂടെയും പുസ്തകങ്ങളിലൂടെയും കേട്ടു പരിചയിച്ച ഒന്നാണ് പാലാഴിമഥനവും അതില്‍ നിന്നും ഉണ്ടായ കാളകൂട വിഷവും..

സമുദ്രമന്ഥനത്തിലെ കാളകൂടവിഷം എപ്പോഴും എല്ലാവര്ക്കും ചോദ്യചിഹ്നമാണ് എന്താണ്  കാളകൂട വിഷം..കാളകൂട വിഷത്തിന് നാം ഹാലാഹലം എന്നാണ് പറയുക..  ഈ വാക്കിന്റെ അടിസ്ഥാനത്തിൽ നാം രുദ്രനെ നാം ഹാലാഹലം ഹാലഹലം ഹാഹലഞ്ച ഹലാഹലം ഇതി രുദ്രഃ എന്ന് പറയുന്നു.. 


ഹാലാഹലത്തിന്റെ കഥയുടെ പുറകിലെ കഥ പറയുന്നതിനു മുന്പെ നമുക്ക് ഹാലാഹലശബ്ദത്തിന്റെ അര്ഥം നോക്കാം..

ഹലാ ശബ്ദത്തിന് മദ്യം, പൃഥിവീ, ജലം എന്ന് അനേകാര്ഥകോശം പറയുന്നു.. ഹലശബ്ദത്തിന് ഹലതി ഭൂമിം കൃഷകഃ ഇതി , അതായത് കര്ഷകൻ ഭൂമിയെ ഉഴുന്ന കലപ്പയ്കാണ് ഹലം എന്ന് പറയുക.. ഹലം എന്നതിന് ഹലതി ഭൂമിമിതി   എന്ന് അര്ഥം. ഹലാഹലം,  എന്നു പറയുമ്പോൾ ആകട്ടെ ഹലമിവ ആ സമന്താത് സർവാംഗേഷു ഹലതി കര്ഷതി എന്നാണ് അര്ഥം പറയുക.. അതായത് എങ്ങിനെയാണോ കര്ഷകൻ ഭൂമിയെ ഉഴുതു മറിക്കുന്നത് അതുപോലെ കലപ്പ കൊണ്ട് സ്വന്തം ശരീരത്തിലെ സർവ അംഗങ്ങളേയും ഉഴുതു മറിക്കുന്നതിനെയാണ് ഹലാഹലം എന്ന് പറയുക..

ഹാലാ എന്ന ശബ്ദത്തിന് ഹല്യതേ കൃഷ്യതേ ചിത്തമനയേതി എന്നാണ് അര്ഥം. യാതൊന്നുകൊണ്ടാണോ ചിത്തത്തിനെ ഉഴുതു മറിക്കുന്നത് അതിനെ ആണ് ഹാലാ എന്ന് പറയുന്നത്..

ഇനി നമുക്ക്  സമുദ്രമന്ഥനത്തിലെ കഥയെ എടുക്കാം..സമുദ്രത്തെ മന്ഥനം ചെയ്തുകൊണ്ടിരിക്കുമ്പോൾ വാസുകിയുടെ വായിൽ നിന്ന് വിഷം പുറത്തു വന്നു... നാം എന്തിനെയാണ്  കലപ്പ കൊണ്ട്  ഉഴുതുമറിക്കുന്നത്, ശരീരത്തിലെ സർവാംഗങ്ങലേയും.. മന്ഥനം ചെയ്യുന്നത്   ചിത്തസ്വരൂപമായ പാലാഴിയാകുന്ന കടലിനേയും..  അതിൽ നിന്ന് ആദ്യം  വന്നത് എന്താണ്.. ഹാലാഹലം അഥവാ കാളകൂട   വിഷം..എന്തായിരിക്കും ആ വിഷം..ഒന്നു ചിന്തിച്ചുനോക്കിയേ,  എന്തായി ആണ് നാം പാലാഴി മന്ഥനത്തിൽ വാസുകിയെ സ്വീകരിച്ചത്.. കാമക്രോധങ്ങളായി... അപ്പോ വാസുകിയിൽ നിന്ന് പുറത്തു വന്ന വിഷം എന്താകും.. സംശയം എന്താ, സ്വരൂപം തന്നെ വിഷം ആണെങ്കിൽ ആ  കാമക്രോധലോഭങ്ങളാകുന്ന എല്ലാ വിഷവും ചേര്ന്ന കാളകൂട വിഷം തന്നെ... ഒരു സാധനചെയ്യുന്ന വ്യക്തി സ്വന്തം മനസ്സിനെ കടയുമ്പോൾ ആദ്യം കാമക്രോധമോഹലോഭങ്ങളാകുന്ന കാളകൂടമാകുന്ന വിഷം പുറത്തു വരുമെന്നര്ഥം..അതായത് മനസ്സിനെ കടയുന്തോറും വികാരങ്ങൾ പുറത്തുപോകും..അതുതന്നെയാണ് വാസുകിയിലൂടെ പുറത്തു വന്ന ഹാലാഹലവും.. സാധനയുടെ ആദ്യസമയം നമ്മിലുള്ള കാമക്രോധങ്ങളാകുന്ന കാളകൂടം ആകും ആദ്യം പുറത്തുവരുക എന്ന് ആചാര്യന്മാരുടെ ഭാവം.

വാസുകിയുടെ വായിലൂടെ കാളകൂടം വന്നപ്പോ എന്താ സംഭവിച്ചത്.. ജഗത് മുഴുവൻ തന്നെ അതിന്റെ  ദോഷം അനുഭവിക്കേണ്ടി വന്നു..അതിൽ നിന്ന് രക്ഷിക്കാനാണ് എല്ലാവരും ജഗത് നിയന്താവായ ശിവനെ അഭയം പ്രാപിച്ചത്.. അതായത് നമമിലൂടെ പുറത്തുവരുന്ന ഈ കാളകൂടമാകുന്ന കാമക്രോധങ്ങൾ   ജഗത്തിനെ തന്നെ ബാധിക്കും എന്നര്ഥം..

ജഗത്തിനെ രക്ഷിക്കുന്നതിന് കാളകൂടത്തെ ശിവൻ കുടിച്ചു  എന്നും  ശിവന്റെ കണ്ഠത്തില്‍ പിടിച്ചു വിഷത്തെ ദേവി തടഞ്ഞു എന്നും നമ്മള്‍ കേട്ടിട്ടുണ്ട്. അതെന്താണ്.. അത് മനസ്സിലാകണമെങ്കിൽ ആദ്യം ഈ വിഷമാകുന്ന കാമവും ക്രോധവും ഒക്കെ നമ്മളിൽ വരുമ്പോൾ അതെവിടെയാണ് സ്വാധീനിക്കുക എന്നാലോചിച്ചെ..സംശയമെന്താണ് മനുഷ്യരുടെ ബുദ്ധിയേയും  ഹൃദയത്തേയും..നിനക്കെന്താടാ ബുദ്ധി നഷ്ടം വന്നിരുന്നോ ഇങ്ങിനെ ചെയ്യാൻ.. അവനൊന്നും ഹൃദയമില്ലായിരുന്നോ ഇത്ര ദുഷ്കര്മം ചെയ്യാൻ എന്നാ നാം പറയാറില്ലെ.. ഇത് പറയേണ്ടി വരുന്നത് മനുഷ്യരിൽ കാളകൂടമാകുന്ന വിഷം സ്വാധീനിക്കുമ്പോഴാണ്.... മധു തിഷ്ഠതി വാചി യോഷിതാം ഹൃദയേ ഹലാഹലം മഹദ്വിഷം.  എങ്ങിനെയാണോ മധു വാക്കുകളിൽ നിൽക്കുന്നത് അതുപോലെ ഹൃദയത്തിലാണ് ഹാലാഹലം എന്ന മഹദ്വിഷം ഉള്ളത് എന്ന് ആചാര്യന്മാരു തന്നെ പറയുന്നു..ഈ കാളകൂടമാകുന്ന വിഷത്തെയാണ്  നാം മന്ഥനത്തിലൂടെ പുറത്ത് കളയുന്നത്..  അപ്പോ വിഷം മറ്റുള്ളവരുടെ ഉള്ളിൽ ചെന്നാലെന്താ ഉണ്ടാകുക..ജഗത്തിന് പ്രശ്നം ആകും.. അത് അകത്തുപോയാലോ സ്വയം ഹൃദയത്തിനും ബുദ്ധിയ്കും പ്രശ്നം...അതുകൊണ്ട്   ശിവൻ അത് കുടിച്ചു.. അതുകണ്ടിട്ട് ദേവി എന്തുചെയ്തു..ശിവന്റെ തൊണ്ടയിൽ കയറി പിടിച്ച് വിഷം ഹൃദയത്തിലേക്ക് വരാതെ നിര്ത്തി..

ശിവനെ ബുദ്ധിരൂപത്തില്‍ സ്ഥിതി ചെയ്യുന്ന ചൈതന്യമായും ദേവിയെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ചൈതന്യമായും സ്വീകരിച്ചാല്‍ ദേവി ചെയ്തത് കാളകൂടമെന്ന വിഷത്തെ   ബുദ്ധിയ്കോ ഹൃദയത്തിനോ ദോഷംവരാതേയും അതുപോലെ തന്നെ അതു  പുറത്തുവന്ന്  പ്രകൃതിക്കോ ദോഷം വരാത്ത വിധത്തിൽ അതിനെ കണ്ഠത്തിൽ തന്നെ പിടിച്ചുനിര്ത്തി.
 നാം മനസ്സിനെ മന്ഥനം ചെയ്യുമ്പോൾ ഉണ്ടാകുന്ന വിഷയങ്ങളായ കാളകൂടത്തെ കണ്ഠത്തിൽ തന്നെ  അടക്കി നിര്ത്തി  ചന്ദ്രനു കളങ്കം എങ്ങിനെയാണോ ശോഭയെ നൽകുന്നത്,  കാളകൂടവിഷം എങ്ങിനെയാണോ നീലകണ്ഠനു  ശോഭയെ നൽകുന്നത്  അതുപോലെ ശോഭയുള്ളതാക്കി തീര്ക്കണം എന്നര്ഥം. അതായത് നമ്മിലെ കാമക്രോധങ്ങൾ തനിക്കോ മറ്റുള്ളവര്ക്കോ ദോഷത്തെ കൊടുക്കാത്തെ സാധകൻ അതിനെ നിയന്ത്രിക്കണം എന്നര്ഥം..ഹാലാഹലമായ കാമക്രോധമോഹലോഭങ്ങളെ അടക്കുമ്പോൾ   ബുദ്ധിയും ഹൃദയവും ശുദ്ധമായി തീരുകയും സത്വസ്വരൂപമായി തീര്ന്നു നാം സ്വയം അമൃതായി മാറി  അമരത്വം നേടുകയും ചെയ്യുന്നു..


നമ്മുടെ ആചാര്യന്മാൻ പുരാണങ്ങളിലൂടേയും ഇതിഹാസങ്ങളിലൂടേയും യഥാര്ഥത്തിൽ ഓരോ വ്യക്തികൾക്കും  ഉള്ള മര്ഗനിര്ദേശങ്ങളെയാണ് പറഞ്ഞുതരുന്നത്.. ആകെ വേണ്ടത് അതു മനസ്സിലാക്കാനുള്ള ഭാവം മാത്രമാണ്.. ആ തത്ത്വങ്ങളെ മനസ്സിലാക്കാനുള്ള ശ്രദ്ധയും ക്ഷമയും.. ഹരി ഓം..


 

Monday, October 6, 2014

സഹസ്രനാമവ്യാഖ്യാനത്തിലൂടെ...നിര്ഭവാ ഭവനാശിനീ.



നിസ്സംശയാ സംശയഘ്നീ നിര്ഭവാ ഭവനാശിനീ..



 
ലളിതാസഹസ്രനാമത്തിൽ നാം സ്ഥിരം ചൊല്ലുന്നത് മുകളിലെഴുതിയതു പോലെയാണ്.. ഭാസ്കരരായരും ഇവിടെ ഭവശബ്ദത്തെ തന്നെയാണ് സ്വീകരിക്കുന്നത്.. ഭവം എന്നത് അര്ഥം സ്വീകരിക്കുക ഉത്പത്തിരാഹിത്യം ആയതുകൊണ്ട്  ദേവിയ്ക് നിര്ഭവാ  എന്ന നാമം..അതായത് ദേവി ഉത്പത്തിയില്ലാത്തവളാണ്.. ദേവിയുടെ ഗുണഭാവത്തെ നോക്കുകയാണെ തീര്ച്ചയായും ആ നാമം ചേരുന്നുണ്ട്..ഭവനാശിനി എന്നതുകൊണ്ട്  സംസാരബന്ധത്തെ നശിപ്പിച്ച് മുക്തി പ്രദാനം ചെയ്യുന്നു എന്നും അര്ഥം സ്വീകരിക്കുന്നു.. എന്നാൽ ലളിതാസഹസ്രനാമത്തിലെ വ്യാഖ്യാനകാരന്മാരായ  ഭട്ടനാരായണനുൾപ്പടെ ഇവിടെ പറയുന്നത് നിര്ഭയാ ഭയനാശിനീ എന്നാണ്.. നിര്ഭവാ ഭവനാശിനി എന്നല്ല.. പൂർവാപരം ചിന്തിക്കുമ്പോൾ ഇവിടെ ദേവിയുടെ നിര്ഭവത്വത്തെ കുറിച്ചല്ല പറയുന്നത്  മനുഷ്യരിലുണ്ടാകുന്ന മാനസിക ഭാവത്തെ കുറിച്ചാണ് ഈ ഭാഗത്ത്  വര്ണിക്കുന്നത് ..പൂർവത്തിലെ നാമങ്ങളെ നോക്കുകയാണെ  ചിന്താ, മോഹം, അഹംകാരം, മോഹം, മമത്വം, പാപം, ക്രോധം, ലോഭം, സംശയം എന്നിവയെ നശിപ്പിക്കുന്നവളാണ് ദേവി.. ഈ രീതി നോക്കുകയാണെങ്കിൽ ഭവത്വം എന്നത് മാനുഷികായ ക്രോധലോഭങ്ങളിലേക്ക് ചേര്ക്കുവാനാകില്ല.. അതുകൊണ്ട് തന്നെ  ഭവത്വം എന്നത്  ഇവിടെ സ്വീകരിക്കുന്നതിനേക്കാൾ ഭയശബ്ദം ആണ് കൂടുതൽ സ്വീകാര്യമാകുക..   ഭയം എന്നത് മാനുഷികഭാവമാണ്.. ഭയം എന്നതിന് ഭീതി എന്ന ഒരു അര്ഥം മാത്രമല്ല ഉള്ളത്.. ഭയം എന്നതിന് രൌദ്രശക്ത്യാ തു ജനിതം ചിത്തവൈക്ലവ്യം ഭയം എന്നാണ് പറയുന്നത്..അതായത് രൌദ്രശക്തികളാൽ ഉണ്ടാകുന്ന ഭയത്തിൽ നിന്ന് രക്ഷിക്കുന്നവളാണ് ദേവി..  അതേ പോലെ ദേവി സ്വയം നിര്ഭയയുമാണ്.. ഈ രീതിയിൽ ചിന്തിച്ചാൽ നിര്ഭവാ എന്ന നാമത്തേക്കാൾ  നിര്ഭയ എന്ന നാമം  ആകും കൂടുതൽ ഇവിടെ യോജിക്കുക..  ഹരി ഓം