Thursday, July 31, 2014

വ്യാഖ്യാനം – ഗ്രന്ഥഭാവമോ..വ്യക്തിഭാവമോ..

വ്യാഖ്യാനം – ഗ്രന്ഥഭാവമോ..വ്യക്തിഭാവമോ..

ഇന്ന് എല്ലാവരും ചെയ്യുന്നതാണ് വ്യത്യസ്തങ്ങളായ വിഷയത്തിലള്ള ഭാരതീയ ഗ്രന്ഥങ്ങളെയെല്ലാം വ്യാഖ്യാനം ചെയ്യുക എന്നത്..ഇവിടെ ചോദ്യം വരുന്നത് വ്യാഖ്യാനിക്കുന്നത് വിഷയാധിഷ്ഠിതമായി രചനാകര്ത്താവ് ഉദ്ദേശിച്ച അര്ഥമാണോ പറയുന്നത് അതോ വ്യാഖ്യാനിക്കുന്ന വ്യക്തി സ്വന്തം ഭാവത്തെ ഗ്രന്ഥത്തിൽ അടിച്ചേല്പിക്കുകയാണോ ചെയ്യുന്നത്. കാരണം വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി ഏതെങ്കിലും ഒരു വ്യക്തി അതിലെ വ്യാഖ്യാനാര്ഥം എടുത്ത് യുക്തി ചോദിക്കുമ്പോൾ പലപ്പോഴും ഉത്തരം പറയാനാകാതെ ആകുമ്പോൾ പ്രശ്ന മാകുന്നത് നമ്മുടെ പാരമ്പര്യത്തിനാണ്.

ഋഗ്വേദാദി ഗ്രന്ഥങ്ങളായാലും, രാമായാണാദികളായാലും, മത്സ്യാദി പുരാണങ്ങളായാലും സംസ്കൃതവാങ്മയത്തിലുള്ള എല്ലാം തന്നെ വ്യക്തികളുടെ അഭ്യുദയ നിഃശ്രേയസത്തിന് വേണ്ടി മന്ത്ര – സൂത്ര-ശ്ലോകരൂപങ്ങളായി നിര്മിച്ചിട്ടുള്ളവയാണ്. സംസ്കതത്തിൽ സൂത്രപദ്ധതിയാണ് കൂടുതൽ. സൂത്രങ്ങളുടെ അല്കാക്ഷരം കൊണ്ടും വ്യാപകാര്ഥം കൊണ്ടും അതിന്റെ അര്ഥഗ്രണത്തിനായി ആണ് ഭാഷ്യങ്ങളെ നിര്മിക്കുന്നത്. സൂത്രത്തിന് ഭാഷ്യവും. ഭാഷ്യത്തിന് വ്യാഖ്യാനവും ലഭ്യമാണ്.

സൂത്രരീതിയാണ് ഭാരതീയ ഗ്രന്ഥങ്ങളുടെ പ്രത്യേകത.. അല്പാക്ഷരം അസന്ദിഗ്ധം സാരവത് വിശ്വതോമുഖം. അസ്തോഭം അനവദ്യം ച സൂത്രഃ സൂത്രവിദോ വിദുഃ. ലഘൂനി സൂചിതാര്ഥാനി സ്വല്പാക്ഷരപദാനി ച. സർവതസ്സാരഭൂതാനി സൂത്രാണ്യാഹുര്മനീഷിണ. ഇതി. അതായത് കുറച്ചു അക്ഷരങ്ങളാകണം, സംശയമില്ലാത്തവിധമുള്ളതാകണം, അര്ഥസഹിതമാകണം, എല്ലാ സ്ഥലങ്ങളിലും സ്വീകരണീയമാകണം, സ്തോഭമില്ലാത്തവിധമായിരിക്കണം, തെറ്റില്ലാത്തതുമാകണം അങ്ങിനെയുള്ളതിനെയാണ് സൂത്രമെന്ന് പറയുന്നത്..

ന്യൂനാക്ഷരം കൊണ്ട് സാരഭൂതവും ബഹ്വര്ഥസൂചകവും വികല്പരഹിതമായ പദങ്ങളെയാണ് സൂത്രമെന്ന് പറയുന്നത്. അത് മനസ്സിലാക്കാൻ എളുപ്പത്തിനുവേണ്ടിയാണ് ഭാഷ്യം രചിക്കുന്ന്. രചിക്കുമ്പോൾ അതിനും നിയമം പറയുന്നുണ്ട് സൂത്രസ്ഥം പദമാദായ വാക്യൈഃ സൂത്രാനുസാരിഭിഃ. സ്വപദാനി ച വ്യാചഷ്ടെ ഭാഷ്യം ഭാഷ്യവിദോ വിദുഃ. അതായത് സൂത്രത്തിൽ പറയുന്ന ഓരോ പദത്തേയും സ്വീകരിച്ച് പദ – വാക്യ- പ്രമാണ- പ്രകരണ- അനുഭവപൂർവകമായി സൂത്രകാരൻ എങ്ങിനെയാണോ ഉദ്ദേശിച്ചത് അതേ പോലെ അര്ഥവിസ്തരത്തെ തെറ്റിക്കാത്തെ പറയുന്നതിനെയാണ് ഭാഷ്യമെന്ന് പറയുന്നത്.

ഭാഷ്യമല്ല വ്യാഖ്യാനമാണ് ഒരു വ്യക്തി എഴുതുന്നത് എങ്കിൽ വ്യാഖ്യാനലക്ഷണം പറയുന്നു.. പദച്ഛേദഃ പദാര്ഥോക്തിഃ വിഗ്രഹോ വാക്യയോജനാ. ആക്ഷേപശ്ച സമാധാനം വ്യാഖ്യാനം ഷഡ്വിധം മതം. 1. വാക്യത്തിൽ പറയുന്ന എല്ലാ സയുക്തപദങ്ങളേയും പ്രത്യേകം പ്രത്യേകം പദം ആക്കുക.2. പദച്ഛേദം ചെയ്ത പദങ്ങളുടെ പ്രകരണസമ്മതമായി അര്ഥത്തെ പറയുക. 3. സമസ്തപദത്തിന്റെ ശരിക്കുള്ള വിഗ്രഹം.4. വാക്യത്തെ അന്വയപ്രകാരം ക്രമപ്പെടുത്തുക. 5. ചെയ്തതായ വിവരണത്തിലോ വിഗ്രഹത്തിലോ സംഭവിക്കുവാനുള്ള ആക്ഷേപങ്ങളെ പറയുക. 6. ആക്ഷേപങ്ങളുണ്ടെങ്കിൽ അതിനു സമാധാനം. ഇതാണ് വ്യാഖ്യാനം.

ഭാരതത്തിലെ പ്രധാനകൃതികളെല്ലാം തന്നെ ഛന്ദസ്സ് അനുസരിച്ചും, വ്യാകരണനിയമപ്രകാരം നിരുക്താര്ഥത്തെ ആധാരമാക്കി നിര്മിച്ചതാണ്..ശാസ്ത്രാടിസ്ഥാനത്തിലുള്ളത് ആയതുകൊണ്ട് തന്നെ ആധാരമായി സ്വീകരിക്കേണ്ടത് എപ്പോഴും ശാസ്ത്രപദ്ധതിയുമാണ്. അതായത് അര്ഥം പറയുന്നതിനുമുന്പ് പദാര്ഥം, അന്വയാര്ഥം, വാച്യാര്ഥം, ഒപ്പം തന്നെ വിഷയം, പൂർവാപരം ഇവയെ എല്ലാം നോക്കി വേണം ഗ്രന്ഥവ്യാഖ്യാനം ചെയ്യുന്നത്. പക്ഷെ ഇന്ന് ലഭ്യമായ പ്രധാന വ്യാഖ്യാനഗ്രന്ഥങ്ങളെല്ലാം തന്നെ സ്വമതത്തെ ഗ്രന്ഥത്തിൽ അടിച്ചേല്പിക്കുന്ന തരത്തിലുള്ളവയാണ്.. അതായത് സ്വന്തം വിഷയം ഗ്രന്ഥത്തിലേക്ക് ആണ് അടിച്ചേല്പിക്കുക. ഗ്രന്ഥകര്ത്താവ് എന്താണ് ഉദ്ദേശിച്ചത് എന്നതിനെക്കാൾ വ്യാഖ്യാനിക്കുന്ന വ്യക്തിയുടെ ഭാവമാണ് വ്യാഖ്യാനമായി പറയുക. ഗ്രന്ഥം എന്തിനാണോ എഴുതിയത് അതിനെ ആധാരമാക്കി വിഷയാസ്പദമായി വേണം പറയേണ്ടത്..അല്ലെങ്കിൽ പറയുന്നത് പദവാക്യപ്രമാണാനുഭവമാകില്ല. അതെ പോലെ വ്യാഖ്യാനത്തിന്റെ നീയമം അനുസരിച്ചുമല്ല ഇന്നത്തെ പല വ്യാഖ്യാനഗ്രന്ഥങ്ങളും. ഇന്നത്തെ പ്രധാന പ്രശ്നവും ഇതു തന്നെയാണ്.. വ്യക്തികൾ സ്വമതത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നു.. ഉദാഹരണത്തിന് ലളിതാസഹസ്രനാമത്തിലെ കര്പൂരവീടികാമോദ സമാകര്ഷദ്ദിഗന്തരാ. ഇവിടെ വ്യാഖ്യാനം പറയുന്നു, കര്പൂരവീടകയുടെ ഉച്ഛിഷ്ടം കിട്ടാൻ ആഗ്രഹത്തോടുകൂടി ദിഗ്ദേവതകൾ ചുറ്റും നിൽക്കുന്നു. പൂ ർവാപരമോ, പദാര്ഥമോ, വിഷയാധിഷ്ഠിതമോ, അന്വയാര്ഥമോ നോക്കിയാൽ അര്ഥം ചേരില്ല. എങ്ങിനെയാണ് ഈ അര്ഥം വന്നത്.. പദാര്ഥത്തിൽ ഏത് വാക്കാണ് ഈ അര്ഥത്തിന് വേണ്ട് സ്വീകരിച്ചത്.. ഇവിടെയാണ് എപ്പോഴും ശാസ്ത്രരീതിയില്ലാതെ വ്യാഖ്യാനിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ..ഇത് മാറ്റണമെങ്കിൽ ലിറ്റററി ക്രിറ്റിസിസം ആധാരമാക്കി ക്രിറ്റിക്കൽ എഡിഷനായി പദവാക്യപ്രമാണത്തോടുകൂടി ചെയ്യാനായി കുട്ടികൾ മുന്നോട്ടുവരണം.. അല്ലെങ്കിൽ ആചാര്യന്മാരുടെ പറയുന്ന യഥാര്ഥ അര്ഥത്തെ നമുക്ക് ഗ്രഹിക്കാനാകില്ല എന്നു മാത്രമല്ല വരും തലമുറയിലേക്ക് തെറ്റായ അര്ഥത്തെ പകര്ന്നു നൽകുക എന്ന മഹാപരാധം കൂടിയാകും ചെയ്യുന്നത്. ഹരി ഓം

No comments:

Post a Comment